മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ജനപിന്തുണ കൂടുന്നതായി മനോരമ ന്യൂസ്-ടീം സി വോട്ടര്‍ സര്‍വേ മൂന്നാംവാര സര്‍വേ ഫലം. എങ്കിലും മുഖ്യമന്ത്രിയുടെ പ്രകടനം മോശം എന്ന് പറയുന്നരാണ് കൂടുതലും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൂടുതല്‍ പേരും നിര്‍ദേശിക്കുന്നത് വിഡി സതീശന്‍റെ പേരാണ്. അയ്യപ്പസംഗമത്തിലെ ക്രമക്കേട്, ബാര്‍ സമയ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ വികാരം സര്‍വേയില്‍ പ്രകടമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രകടനം നല്ലതെന്ന് ആദ്യ ആഴ്ച 27 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ കഴിഞ്ഞയാഴ്ച അത് 26.2 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ മൂന്നാംആഴ്ച ഇത് 29.6 ശതമാനമായി ഉയര്‍ന്നു. ഇടതു സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണവും കൂടി. ആദ്യ ആഴ്ച 40.3 ശതമാനംപേര്‍ ഇടതു സര്‍ക്കാര്‍ തുടരണമെന്ന് പറഞ്ഞപ്പോള്‍ രണ്ടാം ആഴ്ച ഇത് 38.8 ശതമാനമായി താഴ്ന്നു. മൂന്നാം ആഴ്ചയില്‍ ഇത് 44.7 ശതമാനമായി കൂടി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന ചോദ്യത്തിന് പിണറായി വിജയന് പിന്തുണ കുറഞ്ഞിട്ട് കൂടി. ആദ്യ ആഴ്ച 22.4 ശതമാനംപേര്‍ പിണറായിയെ പിന്തുണച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച ഇത് 19 ശതമാനമായി കുറഞ്ഞിരുന്നു.
എന്നാല്‍ മൂന്നാം ആഴ്ചയില്‍ 21.1 ശതമാനമായി ഉയര്‍ത്താന്‍ പിണറായിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള വി.ഡി സതീശന്‍റെ ജനപിന്തുണ കഴിഞ്ഞ ആഴ്ച കൂടിയത് ഇത്തവണ കുറഞ്ഞു. ആദ്യ ആഴ്ച 24.1 ശതമാനംപേരും രണ്ടാം ആഴ്ചയില്‍ 28.5 ശതമാനവും സതീശനെ പിന്തുണച്ചിരുന്നു. അത് 25.1 ശതമാനമായി കുറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള ജനപിന്തുണയില്‍ 25.1 ശതമാനം പേരുടെ പിന്തുണയുമായി വി.ഡി. സതീശന്‍ തന്നെയാണ് മുന്നില്‍. അയ്യപ്പ സംഗമത്തിൽ തട്ടിപ്പ് നടന്നതായി 67.7% അഭിപ്രായപ്പെട്ടു. ബാര്‍ സമയം കൂട്ടിയത് LDF വോട്ടിനെ ബാധിക്കുമെന്ന് 57.7 % വിലയിരുത്തുന്നു. ശബരിമല യുവതി പ്രവേശന അനുകൂല സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കരുതെന്ന് 57.7 % പറയുന്നു. പാര്‍ട്ടി മാറിവരുന്നവര്‍ ഗുണം ചെയ്യുമെന്നാണ് 47 ശതമാനംപേര്‍ വിശ്വസിക്കുന്നു.