കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സമ്പൂര്‍ണ വിജയം. നിക്ഷേപകര്‍ക്കു പണം മടക്കി കൊടുക്കുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ചിരുന്നു. സി.പി.എമ്മും ബി.ജെ.പിയുമാണ് നേര്‍ക്കുനേര്‍ മല്‍സരിച്ചത്.
കരുവന്നൂരില്‍ സി.പി.എമ്മിന്‍റെ മിന്നുംപ്രകടനമാണ് ഈ ആരവങ്ങള്‍ക്കു കാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം ഏറെ പഴികേട്ടത് കരുവന്നൂര്‍ സഹകരണ ബാങ്കിന്‍റെ പേരിലായിരുന്നു. ആ കോട്ടം ബാങ്ക് ഭരണം പിടിച്ച് സി.പി.എം. വീട്ടി. 3339 പേരാണ് വോട്ടു ചെയ്തത്. ഇതില്‍, 1700 വോട്ടുകളും സി.പി.എം പാനലിനു കിട്ടി.
250 കോടി രൂപയോളം നിക്ഷേപകര്‍ക്കു മടക്കി കൊടുക്കണം. 350 കോടി രൂപയോളം ബാങ്കിനു തിരിച്ചു കിട്ടാനുമുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥരായ പ്രതികളുടെ സ്വത്തുക്കള്‍ ക്രൈംബ്രാഞ്ചും ഇ.ഡിയും കണ്ടുക്കെട്ടിയിരുന്നു. പത്തു വര്‍ഷത്തിനു ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഏഴായിരം പേരായിരുന്നു വോട്ടര്‍മാര്‍. പകുതിപ്പേര്‍ പോലും വോട്ടു ചെയ്യാന്‍ വന്നതുമില്ല. കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിടിച്ചത് സി.പി.എമ്മിന് കരുത്തായി.