നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് ഒക്ടോബര്‍ 22ന് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചില്‍. എന്തുകൊണ്ട് തുടർഭരണം വേണമെന്ന് സർവേയുമായി എത്തുന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രസംഗം മനോരമ ന്യൂസ് പുറത്തുവിട്ടു.
കേരളത്തിന് കൂടുതൽ അഭിവൃദ്ധി കൈവരിക്കാൻ സർക്കാർ തുടരേണ്ടതുണ്ട്. പത്തുവർഷത്തെ ഭരണവിരുദ്ധ വികാരം കേരളത്തിലില്ലെന്നും എല്ലാ മേഖലകളിലും സംസ്ഥാനം കൈവരിച്ച മുന്നേറ്റം ജനങ്ങളെ ധരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രകോപിതരാകാതെ വ്യക്തമായ മറുപടി നൽകണമെന്നും പ്രവർത്തകർക്ക് നിർദേശമുണ്ട്. വൊളന്‍റിയർമാരുടെ മനസ്സിൽ ഇത് ഉണ്ടാകണമെന്നും മുഖ്യമന്തി പറഞ്ഞു.
സർവേയ്ക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്ന് സർക്കാരും മന്ത്രിമാരും ആവർത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്തുവരുന്നത്. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ സര്‍വേ ദുരുദ്ദേശ്യത്തോടെയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.