സർക്കാരിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ച മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന. യാത്രയയപ്പിനുള്ള സമയം പോലും നൽകാതെ സ്ഥാനത്തുനിന്ന് നീക്കിയത് ആശാസമരത്തിൽ പങ്കെടുത്തതിനാണെന്ന് പ്രേംകുമാർ ഇന്നലെ തുറന്നടിച്ചിരുന്നു. സർക്കാരിനെ വിമർശിച്ച സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ട നീതി ആണെന്ന വിമർശനം പ്രേംകുമാർ സിപിഎമ്മിൽ നിന്നും അകലുന്നതിന്റെ സൂചനയാണ്.
ആശസമരത്തെ അനുകൂലിച്ചതിന്‍റെ പേരിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് അനീതിയെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. സാമാന്യമര്യാദ തന്നോട് ഉണ്ടായില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാൻ അനുവദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാൻ താൻ ആളല്ലെന്നും എന്നാൽ ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും കേരളത്തിലെ രണ്ട് സുപ്രധാന സാംസ്‌കാരിക സ്‌ഥാപനങ്ങളെന്ന് കണക്കാക്കുമ്പോൾ രണ്ടിന്റെയും ചെയർമാൻ സ്ഥാനത്തിരിക്കുന്നവരോട് രണ്ട് തരത്തിലുള്ള പെരുമാറ്റം ഉണ്ടായെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ALSO READ: എന്നോട് ചെയ്തത് അനീതി; സച്ചിദാനന്ദന് എന്തെങ്കിലും അദ്ഭുതസിദ്ധിയുണ്ടാകും; തുറന്നടിച്ച് പ്രേം കുമാര്‍
പിന്നാലെ കോളജ് കാലത്ത് താൻ കെഎസ്‌യു ആയിരുന്നുവെന്ന് പ്രേംകുമാർ ഇന്നലെ പറഞ്ഞിരുന്നു. ഇത് കോൺഗ്രസിലേക്ക് അടുക്കുന്നതിന്‍റെ സൂചനയാണെന്നാണ് വിവരം. പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തിയെന്നും സൂചനയുണ്ട്.
‘ഞാനും കോളജിൽ പഠിക്കുമ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥിയായിട്ട് മല്‍സരിച്ചയാളാണ്. ആ ഞാനാണ് പിന്നീട് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയായപ്പോള്‍ കൃഷ്ണപിള്ളയായിട്ട് അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ പോരാട്ടവീര്യം, ലാളിത്യം, ആത്മാർത്ഥത, സത്യസന്ധത, മനുഷ്യപക്ഷത്തു നിൽക്കുന്ന നിലപാടുകൾ എന്നിവയെല്ലാം കണ്ടിട്ടാണ് എനിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തോടും ആഭിമുഖ്യം ഉണ്ടാവുന്നത്’– പ്രേംകുമാര്‍ പറഞ്ഞു.