പാലായുടെ വികസനത്തെച്ചൊല്ലി ജോസ് കെ. മാണിയും മാണി സി കാപ്പനും തമ്മിൽ വാക്പോര്. ജില്ലാ വികസന സമിതി യോഗത്തിൽ പോലും പങ്കെടുക്കാത്ത മാണി സി കാപ്പൻ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തിയപ്പോൾ വീണ്ടും തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിക്കെന്നും മഞ്ഞു കൊള്ളേണ്ടെന്നും മാണി സി കാപ്പൻ തിരിച്ചടിച്ചു. ജോസ് കെ മാണി മുന്നണി മാറ്റത്തിന് കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നതായും കാപ്പൻ വെളിപ്പെടുത്തി.
എൽഡിഎഫ് മധ്യമേഖല ജാഥ പാലായിൽ എത്തിയപ്പോഴാണ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണി സ്വന്തം തട്ടകത്തിൽ വികസനം പറഞ്ഞ് മാണി സി കാപ്പനെ കണക്കിന് വിമർശിച്ചത്. ജില്ലാ വികസന സമിതി യോഗത്തിൽ പോലും പങ്കെടുക്കാത്ത മാണി സി കാപ്പൻ
പാലായ്ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിക്കെന്നും വികസനത്തിന് തടസം നിന്ന ജോസ് കെ മാണി പാലായിൽ ജയിക്കാമെന്ന് സ്വപ്നത്തിൽ വിചാരിക്കേണ്ടെന്നും മഞ്ഞു കൊള്ളേണ്ടന്നും മാണി സി കാപ്പന്‍റെ മറുപടി.
യുഡിഎഫിലേക്ക് പോകാൻ ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നതായും മാണി സി കാപ്പൻ. വെളിപ്പെടുത്തി. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പാലായിലെ കുരിശുപള്ളി മാതാവിന് മുന്നിൽ വച്ച് ജോസ് പറയട്ടെയെന്നും മാണി സി കാപ്പന്‍റെ വെല്ലുവിളി. എൽഡിഎഫ് മധ്യമേഖല ജാഥയ്ക്ക് വൻ സ്വീകരണമാണ് പാലായിൽ കേരള കോൺഗ്രസ് എം ഒരുക്കിയത്.