നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ അണിനിരന്നത് മന്ത്രിമാരുടെ നിര. അഞ്ച് മന്ത്രിമാരാണ് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമര്‍ശിച്ചത്. മനസിന്റെ സമനില തെറ്റിയ വ്യക്തിയാണ് വി.ഡി.സതീശൻ എന്ന് മന്ത്രി പി. രാജീവും ഇരട്ടത്താപ്പിന്റെ നേതാവ് എന്ന് മന്ത്രി എം.പി. രാജേഷും ആക്ഷേപിച്ചു. കെ.രാജനും കെ.എൻ.ബാലഗോപാലും കൂടി ചേർന്നു വിമർശന ബ്രിഗേഡിൽ.
തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിയാണ് വി.ഡി. സതീശൻ എന്ന് മന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞു. ഇടക്ക് ഇടപെടാൻ ശ്രമിച്ച സ്പീക്കറേയും വിദ്യാഭ്യാസ മന്ത്രി വിട്ടില്ല. 'ഏത് റൂളാ ഈ സമരം' എന്ന സ്പീക്കറുടെ ചോദ്യത്തോട് 'സാർ ഒരു റൂളും വേണ്ട സംസാരിക്കാൻ, കാര്യം പറയുന്നതിന് റൂളെന്തിനാ' എന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.
സഭ ബഹിഷ്കരിച്ച് പുറത്തു വന്നതിന് ശേഷമാണ് സതീശൻ മറുപടി നൽകിയത്. മന്ത്രി രാജീവ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. തന്നെ ഇത്രയും ഭയപ്പെടുന്നുണ്ടോ എന്ന് ഇപ്പോഴാണ് മനസിലായതെന്നും സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുംതോറും പ്രതിപക്ഷ നേതാവിനെ ടാർഗറ്റ് ചെയ്യുകയാണ് ഭരണപക്ഷം എന്ന് വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കാഴ്ചകൾ. ഈ കടന്നാക്രമണത്തെ പുതിയ രാഷ്ട്രീയ നറേറ്റീവും പ്രചരണ ആയുധവും ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.