ഇത്തവണയും കേന്ദ്രബജറ്റിൽ എയിംസ് പ്രഖ്യാപനം ഇല്ലാതായതോടെ പ്രതിസന്ധിയിലായത് കോഴിക്കോട് കിനാലൂരുകാരാണ്. എയിംസിനായി സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയ കിനാലൂരിൽ 40.68 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായും ഉണ്ട്. സ്വന്തം ഭൂമി ഈടാക്കി വായ്പ എടുക്കുവാനോ വിൽക്കാനോ കഴിയാത്തതിനാൽ ഭൂമി ഏറ്റെടുക്കലിന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദാക്കണമെന്നാണ് കിനാലൂരുകാരുടെ ആവശ്യം. 

കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 150 ഏക്കർ ഭൂമിയും സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കുന്ന 40.68 ഹെക്ടർ ഭൂമിയുമാണ് സംസ്ഥാന സർക്കാർ എയിംസിനായി കണ്ടെത്തിയത്. ഭൂമി കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞെങ്കിലും പക്ഷെ എയിംസ് പ്രഖ്യാപനം മാത്രം ഉണ്ടായില്ല. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സംസ്ഥാന സർക്കാർ ലെവൽ 11 (1) വിജ്ഞാപനവും വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കി. ഇതോടെ കിനാലൂർ,കാന്തലാട് വില്ലേജുകളിലെ 200 ഓളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. സ്വന്തം ഭൂമി ഈട് വച്ച് വായ്പ്പ എടുക്കാനോ, ഭൂമി വിൽക്കാനോ ഇവർക്ക് കഴിയുന്നില്ല. 

വായ്പ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ഭൂമി വിറ്റ് ലോൺ അടച്ചു തീർക്കാൻ ഉള്ള മാർഗവും ഇല്ലാതായി. ഏയിംസ്‌ വന്നില്ലെങ്കിൽ നിലവിൽ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. യാതൊരു എതിർപ്പുമില്ലാതെ ഭൂമി വിട്ടു നല്കാൻ കിനാലൂരുകാർ തയ്യാറാണ്. അതെസമയം കിനാലൂരിന്‍റെ സമീപ പ്രദേശങ്ങളിൽ എയിംസ് ലക്ഷ്യമിട്ടുള്ള ഭൂമി കച്ചവടം സജീവമാണ്.

ENGLISH SUMMARY:

AIIMS Kozhikode land acquisition in Kinallur faces significant challenges for local residents, as they are unable to utilize or sell their land due to a government notification. The delay in the AIIMS announcement has left over 200 families in a precarious situation, impacting their ability to secure loans or repay existing ones.