മാറിമറിഞ്ഞ രാഷ്ട്രീയ ചാഞ്ചാട്ടവും യു.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണയുമായി തെക്കന്‍കേരളത്തിലെയും പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണയില്‍ യു.ഡി.എഫ് ഭരണം നേടിയതിന് പിന്നാലെ പ്രസിഡന്‍റ് രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ യു.ഡി.എഫിന് മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ ലഭിച്ച് ഭരണം നേടിയെങ്കിലും നേതൃത്വം ആവശ്യപ്പെടുന്ന മുറയ്ക്ക് രാജിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. തിരുവനന്തപുരം, കൊല്ലം ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫും, പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് പ്രതിനിധിയും പ്രസിഡൻ്റായി..
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിലെ വി.പ്രിയദർശിനി പ്രസിഡന്‍റായി. കൊല്ലത്ത് സി.പി.ഐയിലെ ആർ.ലതാദേവി ഭർത്താവും മന്ത്രിയുമായ ജി.ആർ.അനിലിൻ്റെ സാന്നിധ്യത്തിൽ പ്രസിഡന്‍റായി സത്യപ്രതിഞ്ജ ചെയ്തു. പത്തനംതിട്ടയിൽ കോൺഗ്രസിലെ ദീനാമ്മ റോയി ജില്ലാ പ്രസിഡൻ്റ് പദത്തിലെത്തി.
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ് അംഗം കെ.വി.ശ്രീദേവി പിന്തുണ വേണ്ടെന്നറിയിച്ച് രാജിവച്ചു. ബി.ജെ.പിയെ ഒഴിവാക്കാനാണ് പിന്തുണയെന്നായിരുന്നു എസ്.ഡി.പി.ഐ നിലപാട്. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തില്‍ യു.ഡി.എഫിന്‍റെ ഭരണ നേട്ടത്തിന് മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങള്‍ പിന്തുണച്ചു. നേതൃത്വം ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രസിഡന്‍റ് പദം രാജിവയ്ക്കുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തിരുവനന്തപുരത്ത് നറുക്കെടുപ്പിലൂടെ നാല് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ മൂന്നിടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. കൊല്ലത്ത് നറുക്കെടുപ്പ് നടന്ന ഒരു ബ്ലോക്ക് പഞ്ചായത്തിലും രണ്ട് പഞ്ചായത്തുകളിലും യു.ഡി.എഫ് നേടി. പത്തനംതിട്ട കവിയൂര്‍ പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫ് നേടി. എല്‍.ഡി.എഫ് വിട്ടുനിന്നതോടെ തിരുവല്ല കുറ്റൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ഭരണം പിടിച്ചു. മന്ത്രി പി.പ്രസാദിന്‍റെ പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ സിപിഎം, സിപിഐ കലഹത്തില്‍ സിപിഐ അംഗം വിട്ടുനിന്നതോടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. ചെറിയനാട്, താമരക്കുളം, വള്ളിക്കുന്നം, പഞ്ചായത്തുകളുടെ ഭരണം നറുക്കെടുപ്പിലൂടെ യു.ഡി.എഫ് നേടി. ആലാ ഗ്രാമപഞ്ചായത്ത്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തുകളുടെ ഭരണം നറുക്കെടുപ്പിലൂടെ ബി.ജെ.പി നേടി.