TOPICS COVERED

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. എറണാകുളത്ത് ട്വന്‍റി 20 പിന്തുണയില്‍ വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു.  ആലപ്പുഴ നെടുമുടിയില്‍ സിപിഎമ്മിലെ പ്രശ്നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചു. 

എറണാകുളം ജില്ലയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ട്വന്‍റി 20 എന്ത് നിലപാട് സ്വീകരിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. പലയിടത്തും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നെങ്കിലും  വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കഥ മാറി. ട്വന്‍റി 20യുടെ രണ്ടംഗങ്ങള്‍ പിന്തുണച്ചതോടെ പത്തുവര്‍ഷത്തിന് ശേഷം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു.  പുതൃക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ട്വന്‍റി 20ക്ക് ഭരണം ലഭിച്ചു,  തിരുവാണിയൂരില്‍ ‍ ട്വന്‍റ് ട്വന്‍റിയുടെ റെജി വര്‍ഗീസ് പ്രസി‍ഡന്‍റായതോടെ ഇത്തവണയും അവര്‍ക്ക് നാല് പഞ്ചായത്തുകള്‍ സ്വന്തമായി.

എന്നാല്‍ ട്വന്‍റി 20ക്ക് ഭരണമുണ്ടായിരുന്ന വടവുകോട് പുത്തന്‍കുരിശ് ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫ് ഭരണത്തിലെത്തി.  ചേന്ദമംഗലം പഞ്ചായത്ത് എല്‍.ഡി.എഫ് വിമതന്‍റെ പിന്തുണയില്‍ യു.ഡി.എഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത്  എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍, ഞാറയ്ക്കല്‍ യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ കെ.ജി.രാധാകൃഷ്ണനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ആലപ്പുഴ നെടുമുടിയില്‍ സി.പി.എമ്മിലെ പ്രശ്നം മൂലം ക്വാറം തികയാതെ തിരഞ്ഞടെുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി, തര്‍ക്കം മൂലം 9 അംഗങ്ങള്‍ എത്തിയില്ല, പാര്‍ട്ടി നിര്‍ദേശിച്ച പ്രസിഡന്‍റിനെ അംഗീകരിക്കാനാവില്ലെന്ന് സി.പി.എമ്മില്‍ ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.  മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ സി.പി.എം അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പ് വേണ്ടിവന്നെങ്കിലും ഭാഗ്യം തുണച്ചതോടെ ഭരണം എല്‍.ഡി.എഫിനു തന്നെ കിട്ടി.  പുളിങ്കുന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം ഔസേപ്പച്ചന്‍ വെമ്പാടന്തറ കൂറുമാറി എല്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രസിഡന്‍റായി. നറുക്കെടുപ്പിലൂടെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിനും  എല്‍.ഡി.എഫിനും വള്ളിക്കുന്നം പഞ്ചായത്ത്  യു.ഡി.എഫിനും കിട്ടി. ആലപ്പുഴയിലെ ആലാ, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്ദംപള്ളിപ്പുറം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി ഭരണത്തിലെത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ എ. മഹേന്ദ്രനെ തിരഞ്ഞെടുത്തു. 

തൃശൂര്‍ അടാട്ട് പഞ്ചായത്തില്‍ മുന്‍ എം.എല്‍.എ  അനില്‍ അക്കര വീണ്ടും പ്രസിഡന്‍റായി.. മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട്   കോണ്‍ഗ്രസ്  മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതോടെ യു.ഡി.എഫില്‍ ഗുരുതര പ്രതിസന്ധിയായി. ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് ഇവര്‍ പഞ്ചായത്ത് ഭരണം പിടിച്ചു. പത്തുവര്‍ഷമായി ബി.ജെ.പി ഭരിച്ചുവരുന്ന തൃശൂരിലെ ഏക പഞ്ചായത്തായിരുന്ന അവിണിശേരി നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതേസമയം പാറളം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് കിട്ടി. വല്ലാട്ട് പഞ്ചായത്തില്‍ ബി.ജെ.പി അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. എല്‍ഡിഎഫിന്‍റെ മേരി തോമസാണ് തൃശൂര്‍ ജില്ല പഞ്ചായത്ത് അധ്യക്ഷ.

 കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ന്‍റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് തിരഞ്ഞടുക്കപ്പെട്ടു. എരുമേലി പഞ്ചായത്തില്‍ ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. 14 സീറ്റുള്ള യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, എന്നാല്‍ പട്ടികവര്‍ഗ സംവരണം ആയ പ‍ഞ്ചായത്തില്‍ യു.ഡി.എഫിന് അംഗമില്ല, അതിനാല്‍ യു.ഡി.എഫ് വിട്ടുനിന്നു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റായി ബി.ജെ.പിയുടെ മിനര്‍വാ മോഹനെ തിരഞ്ഞെടുത്തു. അയ്മനം, കിടങ്ങൂര്‍ പഞ്ചായത്തുകളിലും ബി.ജെ.പിക്ക് ഭരണമായി. ഇടുക്കിയില്‍ നറുക്കെടുപ്പിലൂടെ രാജകുമാരി‍, മണക്കാട്, കൊക്കയാര്‍ പഞ്ചായത്തുകള്‍  ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍

3 പള്ളിവാസല്‍ പഞ്ചായത്ത്  യു.ഡി.എഫും നേടി. കേരള കോണ്‍ഗ്രസ് അംഗം ഷീല സ്റ്റീഫന്‍ 11 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തിര‍ഞ്ഞെടുക്കപ്പെട്ടു.