പാർലമെന്റിലെ യു.ഡി.എഫ് എം.പിമാരുടെ പ്രകടനം സംബന്ധിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉന്നയിച്ച പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. സംവാദത്തിന് തയ്യാറാണെന്നും സമയവും തീയതിയും അറിയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ, സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് കളമൊരുങ്ങി.
കേരളത്തിന്റെ വികസന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ യു.ഡി.എഫ് എം.പിമാർ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചത്.
പി.എം. ശ്രീ സ്കൂൾ പദ്ധതി കരാറിൽ ജോൺ ബ്രിട്ടാസ് എം.പി ഇടനിലക്കാരനായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ബ്രിട്ടാസിനെ ന്യായീകരിക്കുകയും യു.ഡി.എഫ് എം.പിമാരുടെ പാർലമെന്റിലെ പ്രവർത്തനത്തെ വിമർശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്.
യു.ഡി.എഫ് എം.പിമാർ കേരളത്തിന്റെ ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ പിന്നാക്കം പോയി എന്ന് മുഖ്യമന്ത്രിക്ക് തെളിയിക്കാൻ കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറയാൻ താൻ തയ്യാറാണെന്ന് വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. "മുഖ്യമന്ത്രിയെപ്പോലെ ഒരാൾ ഇത്തരം നുണകൾ പറയരുത്. കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാൻ യു.ഡി.എഫ് എം.പിമാരെ കിട്ടില്ല," എന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോൾ സി.പി.ഐക്ക് പോലും മനസ്സിലായിട്ടുണ്ടാകുമെന്നും സി.പി.എം പല കാര്യങ്ങളിലും ഇത്തരം ഇടനില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വേണുഗോപാൽ ആരോപിച്ചിരുന്നു.