സിപിഎം പാർട്ടി ഓഫീസ് നിർമ്മാണത്തിന് വായ്പ നൽകിയ പണം മടക്കി നൽകാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയ ബ്രാഞ്ച് അംഗം പാർട്ടി വിട്ടു. ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാർട്ടി വിട്ടത്. പാർട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്നാണ് അബ്ബാസിന്റെ ആരോപണം.
സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിർമാണത്തിനായണ് അബ്ബാസ് ഇബ്രാഹിമും ഭാര്യയും എട്ട് ലക്ഷം രൂപ പാർട്ടി നേതൃത്വത്തിന് വായ്പ നൽകിയത്. മൂന്നുമാസത്തിനകം പണം തിരികെ നൽകുമെന്നായിരുന്നു ഉറപ്പ്. ഇത് പാലിക്കാതെ വന്നതോടെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. എന്നാൽ പരാതി വ്യാജമാണെന്ന് സിപിഎം ജില്ല നേതൃത്വം വിശദീകരിച്ചെങ്കിലും പിന്നീട് അബ്ബാസിന് പണം തിരികെ നൽകി. താൻ ആരോപണം ഉന്നയിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗത്തെ തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ ചുമതല ഏൽപ്പിച്ചത് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസ് പറഞ്ഞു.
എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കെടുത്ത സ്ഥാനാർത്ഥി സംഗമത്തിൽ അബ്ബാസ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അച്ചടക്കം ലംഘിച്ചതിൽ സംഘടന നടപടിയെടുക്കാൻ സി.പി.എം ഒരുങ്ങുന്നതിനിടെയാണ് അബ്ബാസിന്റെ നീക്കം.