തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയുടെ േപര് ഒരു ഘട്ടത്തിലും പരിഗണനയിലുണ്ടായിരുന്നില്ലെന്ന് ബിജെപി. ജില്ലാ അധ്യക്ഷനോട് വിവരം തേടിയിട്ടുണ്ടെന്നും വാര്‍ഡില്‍ നിന്നുവന്ന പട്ടികയില്‍ ആനന്ദിന്റെ പേരുണ്ടായില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ആത്മഹത്യയില്‍ അതീവ ദുഃഖമുണ്ടെന്നും കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജീവനൊടുക്കിയ ആനന്ദ് കെ.തമ്പി ശിവസേനയില്‍ അംഗത്വമെടുത്തതായും വിവരമുണ്ട്. അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ വൈകുന്നേരമാണ് ആനന്ദ് അംഗത്വമെടുത്തത്. 

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അപാകതയില്ലന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് കരമന ജയന്‍ പറഞ്ഞു. ഒരു ഘട്ടത്തിലും ആനന്ദിന്റെ പേരുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ ഒരു ചുമതലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്നും കരമന ജയന്‍ പറഞ്ഞു.

ഗുരുതരസാഹചര്യമെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം. ആര്‍.എസ്.എസും ബി.ജെ.പിയും ഭീകരസംഘടനയായെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്  പറഞ്ഞു. മുന്‍പും ബി.ജെ.പി നേതാവ് ആത്മഹത്യചെയ്തു. ബി.െജ.പിയും ആര്‍.എസ്.എസും മാഫിയകള്‍ക്കൊപ്പമാണ്. രാജീവ് ചന്ദ്രശേഖര്‍ വന്നശേഷമാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൗരവതരമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

ബി.ജെ.പിയിലെ പോര് ജീവനെടുക്കുന്നുവെന്നും ഗൗരവതരമായ സാഹചര്യമാണിതെന്നും നേതൃത്വം മറുപടി പറയണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. 

ആര്‍എസ്എസ്– ബിജെപി നേതൃത്വം മണല്‍മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നതാണോയെന്നാണ് വി.മുരളീധരന്‍ ചോദിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം അന്വേഷിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. 

സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചശേഷമായിരുന്നു ആനന്ദിന്റെ ആത്മഹത്യ. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആനന്ദിന്റെ ആത്മഹത്യാകുറിപ്പില്‍ ആര്‍എസ്എസ്– ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. മണ്ണുമാഫിയക്കാരനെയെന്ന് സ്ഥാനാര്‍ഥിയാക്കിയത് എന്നും മൃതദേഹം നേതാക്കളെ കാണിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Thiruvananthapuram BJP suicide raises questions about candidate selection. The death of an RSS worker has sparked controversy and allegations of infighting within the BJP, prompting investigations and political reactions from various parties.