കേന്ദ്രഫണ്ട് കേരളത്തിന്‍റെ അവകാശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.എം.ശ്രീയുടെ നിബന്ധനകള്‍ക്ക് എതിരാണ്. എന്നാല്‍ ഫണ്ട് വാങ്ങേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. സി.പി.ഐയുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചതിനാൽ വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിലാണെന്നും, ഈ സാഹചര്യത്തിലാണ് ഗതികേടുകൊണ്ട് നിബന്ധനകൾ അംഗീകരിക്കേണ്ടി വന്നതെന്നും ഗോവിന്ദന്‍ വാദിച്ചു. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന കേന്ദ്ര നിലപാടിനെ ശക്തമായി എതിർക്കുമ്പോഴും, സംസ്ഥാനത്തിന്റെ ഭരണപരമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കേണ്ടിവരും. മുന്നണിക്കുള്ളിലെ എല്ലാ ആശങ്കകളും ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയെ കേരളത്തിൽ എതിർക്കുകയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുകയും ചെയ്യുന്ന കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ഗോവിന്ദന്‍ ആരോപിച്ചു
സംസ്ഥാനങ്ങൾക്കെതിരായി ഒരുതരം സാമ്പത്തിക ഉപരോധം പോലെയാണ് കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു. നെല്ല് സംഭരണം ഉൾപ്പെടെയുള്ള ഇനങ്ങളിൽ കേരളത്തിന് നൽകേണ്ട ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തടഞ്ഞുവെക്കുകയാണ്. ഉന്നത വിദ്യാഭ്യാസം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലും അനാവശ്യ നിബന്ധനകൾ വെച്ച് കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
അതിനിടെ വിചിത്രവാദവുമായി ഗോവിന്ദന്‍. ഇടതുപക്ഷനയം നടപ്പാക്കാനാണോ സര്‍ക്കാര്‍?. ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.