മുഖ്യമന്ത്രിയാകാന്‍ ശശി തരൂര്‍ യോഗ്യനെന്ന സര്‍വേ വിവാദത്തില്‍. സർവേ നടത്തിയ votevibeന്റെയും തരൂരിന്റെ വെബ്സൈറ്റിന്റെയും റജിസ്ട്രാർ ഒരേ കമ്പനിയാണെന്നതാണ് പ്രധാന ആക്ഷേപം. മാർച്ച് 2ന് മാത്രം ഡൊമെയിൻ റജിസ്റ്റർ ചെയ്ത votevibeന് കേരളരാഷ്ട്രീയത്തിൽ പെട്ടെന്ന് നടത്തിയ സർവേയിൽ തരൂർ വിരുദ്ധപക്ഷം സംശയമുയർത്തുന്നു. മുഖ്യമന്ത്രിയാകാൻ താൻ ഏറ്റവും യോഗ്യനെന്ന സർവേഫലം തരൂർ Xൽ പങ്കുവച്ചിരുന്നു.
തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ ഫലം പുറത്തിറക്കിയ വോട്ട് വൈബ്.inന്റെ ഉടമ രാഷ്ട്രീയ തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധൻ അമിതാബ് തിവാരിയാണ് . VOTEVIBE.in എന്ന ഡൊമെയിൻ റജിസ്റ്റര്‍ ചെയ്തത് മാര്‍ച്ച് രണ്ടിനാണെന്ന് ഡേറ്റാബെയ്സിൽ വ്യക്തമാണ്. അങ്ങനെയുള്ള വോട്ട് വൈബിന് കേവലം നാലുമാസം കൊണ്ട് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് സർവേയിൽ പെട്ടെന്നുണ്ടായ താൽപര്യം എവിടെ നിന്നെന്ന് ചോദിക്കുന്നു തരൂർ വിരുദ്ധർ. Shashitharoor.in എന്ന തരൂരിന്റെ വെബ്സൈറ്റ് റജിസ്ട്രാറും സർവെ
നടത്തിയ votevibe.inന്റെ റജിസ്ട്രാസും എൻഡ്യുറൻസ് ഡിജിറ്റൽ ഡൊമെയിൻസ് ടെക്നോളജീസാണ്. മറ്റാരും കാണാത്ത സർവേ ഫലം ആദ്യം പുറത്തുവിട്ടത് തരൂരിന്റെ സുഹൃത്തും യു.എന്നിൽ സ്പോക്സ് പെഴ്സണുമായിരുന്ന ഇ.ഡി മാത്യു ആണ്. അതാണ് തരൂർ എക്സിൽ പങ്കുവച്ചതും.
Also Read: തരൂരിന് കൊടുത്തത് പ്രത്യേക പരിഗണന; ഒന്നും മറക്കരുത്: സണ്ണി ജോസഫ്
യു.എന്നിൽ തരൂരിനൊപ്പമുണ്ടായിരുന്ന ഇ.ഡി.മാത്യു 35വർഷക്കാലത്തെ അടുപ്പം കൊണ്ടാണ് തരൂരിന് അനുകൂലമായ സർവെ പങ്കുവച്ചതെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ് നിൽക്കുകയും പാർട്ടി വിരുദ്ധ പ്രസ്താവനകൾ തരൂർ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർവേഫലത്തെയും അതിന്റെ രീതികൾ എന്തായിരുന്നുവെന്നും തരൂർ വിരുദ്ധർ ചോദ്യം ചെയ്യുന്നത്