നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കില്ലെന്ന് പി വി അൻവർ മനോരമ ന്യൂസിനോട്. യുഡിഎഫിന്‍റെ ഭാഗമാവണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. ഇന്നു രാവിലെ 9 വരേയും യുഡിഎഫ് നേതൃത്വം താനുമായി സമവായ ചർച്ച നടത്തിയെന്നും 2026 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തനിക്ക് ആഭ്യന്തര, വനം വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.വി.അൻവർ പറഞ്ഞു. യു ഡി എഫിൽ നിന്ന് ആരാണ് ഇപ്പോഴും ചർച്ച നടത്തുന്നതെന്ന് അൻവർ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
നാമനിർദേശപത്രിക പിൻവലിക്കണമെങ്കിൽ താൻ മരിച്ചുവീഴണം എന്നായിരുന്നു പി. വി അൻവറിന്‍റെ പ്രതികരണം. ഇനിയും യുഡിഎഫിന്‍റെ ഭാഗമാവണം എന്നാണ് ആഗ്രഹം. അവസാന നിമിഷവും ചില യുഡിഎഫ് നേതാക്കൾ സമവായ ചർച്ചകൾ നടത്തുന്നുണ്ട്. യുഡിഎഫിനുള്ളിൽ ഒരിക്കലും നടക്കാത്ത ചില നിബന്ധനകളാണ് അൻവർ മുന്നോട്ടുവെച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വി. ഡി സതീശനെ സ്ഥാനത്തു നിന്ന് മാറ്റണം. 2026ൽ യുഡിഎഫ് സർക്കാരാണെങ്കിൽ തനിക്ക് ആഭ്യന്തര വനം വകുപ്പുകൾ നൽകണം. തിരഞ്ഞെടുപ്പിൽ അൻവറിന്‍റെ പ്രസക്തി നഷ്ടമായെന്നും ചർച്ച നടത്തിയ യുഡിഎഫ് നേതാക്കൾ ആരെന്ന് വെളിപ്പെടുത്തണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ആഭ്യന്തര വനം വകുപ്പുകൾ ചോദിച്ച പി വി അൻവറിനെ കെപിസിസി പ്രസിഡന്‍റ് പരിഹസിച്ചു.പി.വി. അൻവറും പ്രചാരണം സജീവമാക്കാൻ ഒരുങ്ങുകയാണ്.