govindan-sreemathi

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ.ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായെന്നും ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. അല്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മധുര പാർട്ടി കോൺഗ്രസ് കേന്ദ്ര കമ്മിറ്റിയിൽ ഇളവ് നൽകിയെങ്കിലും പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും പി.ബി.അംഗവുമായ പിണറായി വിജയന്‍ വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ശ്രീമതിക്ക് പ്രത്യേക ഇളവില്ലെന്ന് പിണറായി, 19–ാം തീയതി നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞതിന് പിന്നലെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്നും ശ്രീമതി വിട്ടുനിന്നു. 

കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്നിരിക്കെ അസാധാരണ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ശ്രീമതി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും പിണറായി വ്യക്തമാക്കി. എന്നാൽ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തിൽ പറഞ്ഞുവെന്നും സൂചനയുണ്ട്. 

ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിയുടെപേരില്‍ സംസ്ഥാനകമ്മിറ്റിയില്‍നിന്ന് ഒഴിവായ ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്‍റെ സഹായത്തോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവുവാങ്ങി കേന്ദ്രകമ്മിറ്റിയില്‍ തുടരുന്നത് പിണറായിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വാര്‍ത്ത അടിസ്ഥാരഹിതമാണെന്ന് ശ്രീമതി വാദിക്കുന്നു. 

ENGLISH SUMMARY:

CPM State Secretary MV Govindan clarifies that PK Sreemathi’s removal from the State Secretariat was an organizational decision, not influenced by CM Pinarayi Vijayan. Sreemathi is 75 years old and will focus on national-level activities.