രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് കാസര്‍കോട് തുടക്കം. വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ വന്‍ വിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്. നവകേരളത്തിന്‍റെ വിജയമുദ്രകള്‍ എന്ന ലഘുലേഖ പുറത്തിറക്കി ഭരണനേട്ടം പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്.
വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നില്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, വന്യജീവി ആക്രമണം ചെറുക്കാന്‍ കിടങ്ങ് കുഴിക്കാന്‍ പോലും പണമില്ല. ഇൗ ആഘോഷം തമാശയായി മാറും. ജനം വെറുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി വീണ്ടും പരിഹാസപാത്രമാകാതെ ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇൗ പണം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.
അതേസമയം ആഘോഷം ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി രംഗത്തെത്തി. സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷത്തില്‍ എവിടെയാണ് ധൂര്‍ത്തെന്ന് മനോരമ ന്യൂസിനോട് സംസാരിക്കവേ ബാലഗോപാല്‍ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് ചെലവാക്കുന്നത്. ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ചെയ്തവ കാണിക്കാനാണ് പരസ്യം. നഗരിയില്‍ 40 ശതമാനം കൊമേഴ്സ്യല്‍ സ്റ്റാളുകളായിരിക്കും. അതില്‍നിന്ന് വാടക ലഭിക്കും. സര്‍ക്കാരിന് അമിത പിആര്‍ വര്‍ക്കില്ലെന്നും കെ.എന്‍.ബാലഗോപാല്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
സാധാരണ നടത്തുന്നതില്‍ അപ്പുറം ഒന്നുമില്ലെന്നും എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ് ചെയ്യുന്നതെന്നും കോടികള്‍ ചെലവാക്കുന്നുവെന്നത് വാര്‍ത്തകള്‍ മാത്രമെന്നും മന്ത്രി കെ.രാജനും മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെയാണ്.