ak-balan-divya-s-iyyer

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ പുക്ഴത്തിയ ദിവ്യ എസ്.അയ്യർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. കെ.മുരളീധരന്‍ അവര്‍ക്കെതിരെ ഉന്നയിച്ചത് മ്ലേച്ഛമായ ഭാഷയെന്നും സഹപ്രവർത്തകന്‍റെ ഭാര്യയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഓർക്കണമായിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞു. പിണറായി വിജയന്‍റെ പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയെന്നായിരുന്നു കെ.മുരളീധരന്‍റെ വിമര്‍ശനം. 

അതേസമയം ദിവ്യ എസ്.അയ്യര്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും രംഗത്തെത്തി. ദിവ്യയ്ക്ക് ഔചിത്യമില്ല. ഔചിത്യമില്ലെങ്കില്‍പ്പിന്നെ എന്തുപറയാനാണെന്നും ദിവ്യയ്ക്കെതിരെ വി.എം.സുധീരന്‍ പ്രതികരിച്ചു.  ദിവ്യയ്ക്കെതിരായ ആക്രമണത്തിലൂടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ലക്ഷ്യമിടുന്നത് കെ.എസ്.ശബരീനാഥനെയെന്ന് എ.എ.റഹീമും പ്രതികരിച്ചു. അപരിഷ്കൃതമായ സ്ത്രീ വിരുദ്ധത ചിലര്‍ക്കുണ്ട്. കോണ്‍ഗ്രസിന് ഇപ്പോഴും നേരം വെളുത്തില്ലെന്നും എ.എ.റഹീം പറഞ്ഞു.

പല ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനം തുടരുമ്പോളും കെ.കെ.രാഗേഷിന്‍റെ പുകഴ്ത്തല്‍ പോസ്റ്റിലുറച്ച് നില്‍ക്കുകയാണ് ദിവ്യ എസ്. അയ്യര്‍. വിവാദ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് നിലപാട്. കൂടാതെ വിമര്‍ശനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ മറുപടിയുമായി ദിവ്യ ഇന്നലെ മറ്റൊരു പോസ്റ്റ്കൂടി പങ്കുവച്ചിരുന്നു. മഴ കഴിഞ്ഞ് മരം പെയ്യുന്നപോലെ മഴത്തുള്ളികള്‍ ചിലമ്പുന്നത് കേള്‍ക്കുന്നു. തനിക്ക് ബോധ്യമുള്ളപ്പോള്‍ സ്നേഹാദരവ് അര്‍പ്പിക്കുന്നത് പതിവെന്നും ദിവ്യ. അത് പതയല്ല, ജീവിത പാതയാണെന്നാണ് ദിവ്യയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. രാഗേഷിന്റെ രാഷ്ട്രീയ നിയമനത്തെ അല്ല പുകഴ്ത്തിയത് എന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായമാണ് കുറിച്ചതെന്നുമാണ് ദിവ്യയുടെ നിലപാട്.

കർണ്ണന് പോലും അസൂയ തോന്നുന്ന KKR കവചം എന്നാണ് രാകേഷിനെ ദിവ്യ പുകഴ്ത്തിയത്. രക്തസാക്ഷികൾ സിന്ദാബാദിലെ പാട്ടിന്‍റെ അകമ്പടിയിൽ ചിരിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയുടെയും കെ.കെ. രാഗേഷിന്‍റെ ഫോട്ടോയും പങ്കുവച്ചിരുന്നു. രാഗേഷിനെ കർണനാക്കിയതിന് ദിവ്യയുടെ വക വിശദീകരണവും പിന്നാലെയുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ഔദോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുക്കാൻ സാധിച്ച ഒട്ടേറെ ഗുണങ്ങളുണ്ട്. വിശ്വസ്തതയുടെ പാഠപുസ്തകം, കഠിനാധ്വാനത്തിന്‍റെ മഷിക്കൂട്.

ENGLISH SUMMARY:

CPM leader A.K. Balan has come out strongly in support of IAS officer Divya S. Iyer, calling her the “Unniyarcha of bureaucracy”, in response to criticisms made by Congress leader K. Muraleedharan.