File Photo
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മാറിയ കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ മറുപടിയുമായി ദിവ്യ. മഴ കഴിഞ്ഞ് മരം പെയ്യുന്നപോലെ മഴത്തുള്ളികള്‍ ചിലമ്പുന്നത് കേള്‍ക്കുന്നു. തനിക്ക് ബോധ്യമുള്ളപ്പോള്‍ സ്നേഹാദരവ് അര്‍പ്പിക്കുന്നത് പതിവെന്നും ദിവ്യ. അത് പതയല്ല, ജീവിത പാതയാണെന്നാണ് ദിവ്യയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.
കോണ്‍ഗ്രസിന്‍റെ വിമര്‍ശനം തുടരുമ്പോളും കെ.കെ.രാഗേഷിന്‍റെ പുകഴ്ത്തല്‍ പോസ്റ്റിലുറച്ച് നില്‍ക്കുകയാണ് ദിവ്യ എസ്. അയ്യര്‍. വിവാദ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് നിലപാട്. രാഗേഷിന്റെ രാഷ്ട്രീയ നിയമനത്തെ അല്ല പുകഴ്ത്തിയത് എന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായമാണ് കുറിച്ചതെന്നുമാണ് ദിവ്യയുടെ നിലപാട്. അതിനിടെ കോണ്‍ഗ്രസ് പരസ്യപ്രതിഷേധം കുറച്ചെങ്കിലും ദിവ്യയ്ക്ക് സി.പി.എം നേതാക്കളുടെ പിന്തുണ തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ദിവ്യയ്ക്ക് പിന്തുണയായി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
കർണ്ണന് പോലും അസൂയ തോന്നുന്ന KKR കവചം എന്നാണ് രാകേഷിനെ ദിവ്യ പുകഴ്ത്തിയത്. രക്തസാക്ഷികൾ സിന്ദാബാദിലെ പാട്ടിന്‍റെ അകമ്പടിയിൽ ചിരിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയുടെയും കെ.കെ. രാഗേഷിന്‍റെ ഫോട്ടോയും പങ്കുവച്ചിരുന്നു. രാഗേഷിനെ കർണനാക്കിയതിന് ദിവ്യയുടെ വക വിശദീകരണവും പിന്നാലെയുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ഔദോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുക്കാൻ സാധിച്ച ഒട്ടേറെ ഗുണങ്ങളുണ്ട്. വിശ്വസ്തതയുടെ പാഠപുസ്തകം, കഠിനാധ്വാനത്തിന്‍റെ മഷിക്കൂട്.