abin-varkey-supports-rahul-mamkoottil-bjp-threat-row

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഭീഷണിയുമായി എത്തിയ ബിജെപിക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. 'വിശാല കബറിടം ഒരുക്കി വച്ചോ'യെന്നാണ് രാഹുലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയത്. ഇതിനെ പരിഹസിച്ചാണ് അബിന്‍ രംഗത്തെതിയത്. ''കാല് നക്കും എന്നായിരുന്നു എങ്കിൽ സമ്മതിക്കാമായിരുന്നു. ഇതിപ്പോ പാലക്കാട് നിന്ന് കളിച്ചാൽ കാല്‌ വെട്ടും, ഖബർ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞാൽ ബി.ജെ.പിക്കാരന് സ്ത്രീധനം കിട്ടിയ സ്ഥലം ഒന്നും അല്ലാലോ പാലക്കാട്‌'' എന്നും അബിന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയായിരുന്നു ബിജെപിയുടെ രണ്ടാമത്തെ കൊലവിളി. നേരത്തെ തങ്ങളുടെ നേതൃത്വം തീരുമാനിച്ചാൽ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിൽ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എം എൽഎ ഓഫീസിലേക്ക് നടന്ന ബിജെപി മാർച്ചിനിടെയായിരുന്നു ഓമനക്കുട്ടന്‍റെ പ്രസംഗം.

പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപിയെയും എംഎൽഎയെയും തുറന്ന പോരിലേക്ക് നയിച്ചത്. പദ്ധതിക്ക് ആർഎസ്എസ് നേതാവിൻ്റെ പേരിടാൻ അനുവദിക്കില്ലെന്ന് പാലക്കാട് എംഎൽഎ പ്രഖ്യാപിച്ചിരുന്നു.

അബിന്‍ വര്‍ക്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കാല് നക്കും എന്നായിരുന്നു എങ്കിൽ സമ്മതിക്കാമായിരുന്നു. ഇതിപ്പോ പാലക്കാട് നിന്ന് കളിച്ചാൽ കാല് വെട്ടും, ഖബർ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞാൽ ബി.ജെ.പിക്കാരന് സ്ത്രീധനം കിട്ടിയ സ്ഥലം ഒന്നും അല്ലാലോ പാലക്കാട്‌.

അത് മാത്രം അല്ല അങ്ങനെ വെട്ടി എടുക്കാൻ പറ്റിയ ഉണ്ണി പിണ്ടിക്കാലേ നീയൊക്കെ കണ്ടിട്ട് ഉണ്ടാകൂ. ഇത് കാലും വേറെയാ പാലക്കാടിന്റെ കാലവും വേറെയാ.

ENGLISH SUMMARY:

Youth Congress leader Abin Varkey backed MLA Rahul Mankoottil, ridiculing BJP's threats amid the Palakkad controversy over naming a development project after RSS leader Hedgwar.