പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം അടുത്തമാസം നടപ്പാകാനിരിക്കെ കുരുക്കിലായി ജീവനക്കാർ. പാലക്കാട് ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തത് കാരണം പലർക്കും മൈസൂരുവിൽ തുടരേണ്ടി വരും. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് ഏറെ പ്രതിസന്ധിയിലായത്.
പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖല അടർത്തി മാറ്റി മൈസൂരു ഡിവിഷനിലേക്ക് ചേർക്കുമ്പോൾ റെയിൽവേ ജീവനക്കാരും കടുത്ത ആശങ്കയിലാണ്. ഏത് ഡിവിഷനിൽ തുടരണമെന്ന് തീരുമാനിക്കാൻ ജീവനക്കാരിൽ നിന്ന് ഓപ്ഷൻ ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ, കമ്മേഴ്സ്യൽ , മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലെ ജീവനക്കാർ പാലക്കാട്ടേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനാവശ്യമായ തസ്‌തികകൾ പാലക്കാട് ഇല്ല.
ഏറ്റവും വലിയ പ്രതിസന്ധി മെക്കാനിക്കൽ ജീവനക്കാർക്കാണ്. ഇതിൽ ഡിവിഷൻ മാറ്റത്തിനായി അപേക്ഷേ നൽകി കാത്തിരിക്കുന്ന ഇരുന്നൂറോളം പേരുണ്ട്. പാലക്കാട് പിറ്റ് ലൈൻ നിർമാണം പൂർത്തിയാകാത്തതു കൊണ്ട് ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള തസ്തികകൾ ഇവിടെ ഇല്ല. ഡിവിഷൻ വിഭജനം അടുത്ത മാസം ഒന്നു മുതലാണ് നിലവിൽ വരുന്നത്. ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടായില്ലെങ്കിൽ പലർക്കും മൈസൂരു ഡിവിഷൻ്റെ വിദൂര മേഖലയിലേക്ക് മാറേണ്ടി വരുമെന്നാണ് ആശങ്ക.