സംസ്ഥാനത്തെ ജയിലിലെ ഭക്ഷണ മെനുവില്‍ നിന്ന് മട്ടണ്‍ ഒഴിവാക്കാന്‍ ജയില്‍ മേധാവി എസ്.ശ്രീജിത്ത് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. മട്ടണ്‍ വാങ്ങാന്‍ അഞ്ച് കോടിയിലേറെ ചെലവാകുന്നതും മട്ടണ്‍ കഴിക്കുന്നത് തടവുകാര്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
2014 മുതലാണ് കേരളത്തിലെ ജയിലുകളില്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കിത്തുടങ്ങിയത്. ഗോതമ്പുണ്ട എന്ന സംസ്കാരം മാറ്റി സാധാരണ മനുഷ്യര്‍ കഴിക്കുന്ന തരത്തിലുള്ള ഭക്ഷണം നല്‍കണമെന്ന ആശയത്തില്‍ നിന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ പരിഷ്കരണം. അന്ന് പരിഷ്കരിച്ച മെനുവാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
യോഗിയോട് ചോദ്യം; മാധ്യമപ്രവർത്തകയ്ക്ക് സൈബർ ആക്രമണവും ഭീഷണിയും ...
മെനു പ്രകാരം ആഴ്ചയില്‍ നാല് ദിവസം വെജിറ്റേറിയനും മൂന്ന് ദിവസം നോണ്‍ വെജിറ്റേറിയനും എന്നതാണ് രീതി. ഉച്ചക്ക് ഊണിനൊപ്പമാണ് നോണ്‍ വെജിറ്റേറിയന്‍ നല്‍കുന്നത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ മീന്‍ കറിയും ശനിയാഴ്ച മട്ടണ്‍ കറിയുമാണ് നോണ്‍ വെജിറ്റേറിയന്‍. മീനും മട്ടണും ഉണ്ടായിട്ടും ജയില്‍ ഭക്ഷണത്തില്‍ ഇതുവരെ ചിക്കന്‍ വിഭവങ്ങള്‍ ഇടംപിടിച്ചിട്ടില്ല. അതിന് പ്രത്യേക കാരണവുമില്ല. ഉച്ച ഊണിന് നോണ്‍ വെജ് ഇല്ലാത്ത എല്ലാ ദിവസവും അവിയല്‍ ഉണ്ട്. കൂടാതെ സാമ്പാര്‍, പുളിശേരി, തീയല്‍ പോലുള്ളവയും ഉണ്ടാകും
രാവിലെ കൂടുതല്‍ ദിവസവും ഉപ്പുമാവും ചപ്പാത്തിയുമാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഉപ്പുമാവ്. ഇതിനൊപ്പം ഗ്രീന്‍പീസാണ് കറി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചപ്പാത്തിയും കറിയും. ഞായറാഴ്ച ഇഡലിയോ ദോശയോ ഒപ്പം സാമ്പാറും. രാത്രിയില്‍ എല്ലാ ദിവസവും ചോറാണ്. തോരനും അച്ചാറുമൊക്കെയാവും കറിയായി കൊടുക്കുക.