മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തില്‍ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. മലയാള മനോരമയുടെ പരാതിയിൽ കേസ്.
മലയാള മനോരമ കോട്ടയം ഓഫിസിലേക്ക് ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. എസ്.വി വൈബ്‌സ് എന്ന ഫെയ്സ്ബുക് പേജ് ഉടമ എസ്.വി അരുൺലാൽ, ഫെയ്സ്ബുക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, അസഭ്യം പറഞ്ഞ ഫോൺ നമ്പർ ഉടമ എന്നിവർക്കെതിരെയാണ് കേസ്.
പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, തുടർച്ചയായി അസഭ്യ സന്ദേശങ്ങൾ അയയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെഎം സാബു മാത്യു അറിയിച്ചു.