പി.എം.ശ്രീയില്‍ വീണ്ടും കേന്ദ്രത്തിന്റെ കത്ത്. കേരളം പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്ന് കത്തിൽ. ഈ സർക്കാർ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്ത്. രണ്ടുദിവസം മുന്‍പ് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സ്ഥിരീകരിച്ചു. കത്തിന് മറുപടി നല്‍കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു
അതേസമയം, പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ കെപിസിസി യോഗത്തിൽ എതിർപ്പുയർന്നു. പദ്ധതി നടപ്പാക്കിയാൽ രാഷ്ട്രീയമായി വലിയ വിലനൽകേണ്ടി വരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ശക്തമായ മതനിരപേക്ഷ നി ലപാടാണ് കഴിഞ്ഞ തിരഞ്ഞടുപ്പിൽ ന്യൂനപക്ഷങ്ങളെ കോൺഗ്രസിനൊപ്പം നിർത്തിയത്. ബിജെപിക്കെതിരായ നിലപാടുകൾക്കു വലിയ സ്വീകാര്യത ലഭിച്ചു. പിഎം ശ്രീ നടപ്പാക്കുന്നത് ജനങ്ങളെ സർക്കാരിനെതിരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പദ്ധതിയിൽ മുൻസർക്കാരാണ് ഒപ്പുവച്ചതെന്നും പിൻമാറാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നേടിയെടുക്കേണ്ടതുണ്ട്.
സ്കൂളുകൾ തിരഞ്ഞെടുക്കുന്നതും സിലബസ് തീരുമാനിക്കുന്നതും സംസ്ഥാന സർക്കാരായിരിക്കും. പിഎം ശ്രീ കാരണമാണ് യുഡിഎഫ് തിരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് ആരും കരുതരുത്. അശോക് ഗെലോട്ട് (രാജസ്ഥാൻ), സിദ്ധരാമയ്യ (കർണാടക), രേവന്ത് റെഡ്ഡി (തെലങ്കാന) എന്നിവർ പദ്ധതി നടപ്പാക്കിയ കോൺഗ്രസ് മുഖ്യമന്ത്രിമാരാണെന്നും വി.ഡി.സതീശൻ ചുണ്ടിക്കാട്ടി.
പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ ഉപസമിതി വീണ്ടും യോഗം ചേരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർക്കെതിരായ ഇ.ഡിയുടെ കത്തിൽ അതിവേഗം ശക്തമായ നടപടി യെടുക്കണമെന്നും അല്ലാത്തപക്ഷം സിപിഎമ്മുമായി ഒത്തുകളിയാണെന്ന ആക്ഷേപമുയരുമെന്നും കുഴൽനാടൻ പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ നീക്കങ്ങൾ കെണിയാകാമെന്നും കരുതലോടെ സമീപിക്കണമെന്നും വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. ഇ.ഡിയുടെ കത്തിൽ കൃത്യ മായ നടപടിയുണ്ടാകുമെന്നും എല്ലാവശങ്ങളും പരിശോധിച്ചും നിയമോപദേശം തേടിയുമായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.