കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്‍റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കറണ്ട് പോയതിനാല്‍ മന്ത്രി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ചു. കുറച്ചു സമയം സ്റ്റേജിൽ തുടർന്ന ശേഷം ഉദ്ഘാടനം പൂർത്തിയായതായി പ്രഖ്യാപിച്ച് മന്ത്രി പരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്നു.
വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യവും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ആ മുൾക്കിരീടത്തെ പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് വിശദീകരിച്ച് തൊട്ടുപിന്നാലെയാണ് വൈദ്യുതി നിലച്ചത്. അതേസമയം, പ്രതിസന്ധികൾ പരിഹരിക്കുമെന്നും വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: വൈദ്യുതി പ്രതിസന്ധി: അദ്ഭുതപ്രവൃത്തി സാധ്യമല്ല; മുൻ സർക്കാരിനെ പഴിച്ച് സണ്ണി ജോസഫ് ...
അതേസമയം, താൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാമെന്നായിരുന്നു സംഭവത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി സണ്ണി ജോസഫ് സരസമായി പ്രതികരിച്ചത്. വൈദ്യുതി തടസ്സം ഔദ്യോഗികമായ ലോഡ്‌ഷെഡ്ഡിങ്ങിന്‍റെയോ വൈദ്യുതി നിയന്ത്രണത്തിന്‍റെയോ ഭാഗമല്ലെന്നും സാങ്കേതിക തകരാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിക്കാൻ ആത്മാർഥമായ ഇടപെടലില്ലെന്ന വിമർശനം ഉയരുമ്പോഴും മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് തുടരുകയാണ് മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയിട്ടും മുന്‍ സര്‍ക്കാര്‍ ഇടപെട്ടില്ല, മുന്‍ വൈദ്യുതി മന്ത്രി പിഴവ് സമ്മതിക്കുന്നതില്‍ നന്ദിയുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. നൂറു ദിവസം കൊണ്ട് തീർക്കാവുന്ന പ്രതിസന്ധിയല്ലെന്നും എൽ.ഡി.എഫ് സർക്കാർ ധവളപത്രം ഇറക്കാത്തത് വീഴ്ചയാണെന്നും മന്ത്രി എ.പി.അനിൽകുമാറും പ്രതികരിച്ചു.