pinarayi-ed

CMRLൽ നിന്ന് പിണറായി വിജയൻ 3.28 കോടി രൂപ കൈപ്പറ്റിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) റിപ്പോർട്ട്. മകൾ ടി.വീണ വഴിയാണ് പണം കൈപ്പറ്റിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് ഈ പണം ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും ടി.വീണ സഹായിച്ചെന്നും റിപ്പോർട്ടിലുണ്ട്.

പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കത്ത് നൽകി. ടി.വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

നേരത്തെ നടത്തിയ പരിശോധനകളിൽ ലഭിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നിർണായക നീക്കം. CMRL മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴിയും ഈ നീക്കത്തിൽ നിർണായകമായി. പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ടി.വീണയുടെ എക്‌സാലോജിക് കമ്പനിക്ക് പണം നൽകിയതെന്നാണ് ശശിധരൻ കർത്തയുടെ മൊഴി.

നേരത്തെ നടത്തിയ റെയ്ഡിൽ വീണയുടെ ഡയറിയും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിൽ വിദേശ ഇടപാടുകൾ ഉൾപ്പെടെ ഏകദേശം 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ ഇ.ഡിക്ക് ലഭിച്ചതായാണ് റിപ്പോർട്ട്.

കള്ളപ്പണ ഇടപാടുകളും ഫെമ (FEMA) ചട്ടലംഘനങ്ങളുമാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് ഏജൻസിക്ക് മാത്രമാണ് അധികാരമുള്ളതെന്നാണ് ഇ.ഡിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് തെളിവുകൾ സഹിതമുള്ള റിപ്പോർട്ട് ഇ.ഡി ഡിജിപിക്ക് കൈമാറിയത്.

ENGLISH SUMMARY:

Enforcement Directorate's (ED) demand for a case to be registered against Pinarayi Vijayan under the Prevention of Corruption Act. The ED has submitted a report to the State Police Chief requesting an FIR against Pinarayi Vijayan, Muhammad Riyas, and T. Veena in connection with a monthly bribe case.