File image

വാഹനങ്ങളുടെ നിര നീണ്ടതോടെ തൃശൂർ പാലിയേക്കര ടോൾ ബൂത്ത് ബലമായി  തുറന്നുകൊടുത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റലധികം  വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വാഹനങ്ങളുടെ നീണ്ടനിരഅനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി ടോള്‍ബൂത്ത് തുറപ്പിച്ചത്. സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുത്തു . പൊലീസും കൂടെ  ചേർന്നു. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വൈകിട്ട് പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം. 

ഒന്നര-രണ്ട് കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞതോടെയാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ താൻ നേരിട്ട് ടോൾ പ്ലാസയിൽ ഇറങ്ങി ഗേറ്റുകൾ തുറപ്പിച്ചതെന്ന് േകന്ദ്രമന്ത്രി വിശദീകരിച്ചു. പതിനഞ്ച് മിനിറ്റുകൊണ്ട് റോഡിലെ വലിയൊരു കുരുക്കഴിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും യാത്രക്കാർ നന്ദിയോടെയാണ് കടന്നുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. ടോൾ പ്ലാസയിലെ തിരക്ക് നിരീക്ഷിക്കാൻ ആറ് ക്യാമറകൾ സ്ഥാപിച്ച് കലക്ടറുടെ ചേംബറിലേക്ക് കണക്ട് ചെയ്യണമെന്നും, വലിയ കുരുക്കുണ്ടാകുമ്പോൾ ഗേറ്റ് തുറക്കാൻ കലക്ടർക്ക് താക്കീത് നൽകാനുള്ള സംവിധാനം ഉണ്ടാകണമെന്നും സുരേഷ് ഗോപി നിർദ്ദേശിച്ചു. 

ദുബായിലേതിനു സമാനമായി സാലിക് സംവിധാനം ഇവിടെ വരേണ്ട സമയം കഴിഞ്ഞു. ഇതിനായി കേന്ദ്രമന്ത്രിയെ കണ്ട് സംസാരിക്കും. പാലിയേക്കരയിലെ പ്രശ്നം ഒറ്റപ്പെട്ടതല്ലെന്നും സംസ്ഥാനത്തെ എല്ലാ ടോൾ ബൂത്തുകളിലെയും കുരുക്കിന് ശാശ്വത പരിഹാരമാണ് ആവശ്യമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ENGLISH SUMMARY:

Suresh Gopi intervened at the Paliyekkara Toll Plaza, forcefully opening the toll booths to alleviate a significant traffic jam. The extensive queue of vehicles, stretching over two kilometers, prompted his decisive action to ensure smooth passage for commuters.