വാട്ടർ മെട്രോ വിപുലീകരണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ബോട്ടുകളുടെ ലഭ്യതക്കുറവാണെന്ന് ലോക്‌നാഥ് ബെഹ്റ. അഞ്ചുവർഷത്തിനിടെ ലഭ്യമായത് 20 ബോട്ടുകൾ മാത്രമാണെന്ന് മെട്രോ മുൻ എം.ഡി മനോരമ ന്യൂസിനോട് പറഞ്ഞു.
ജലഗതാഗത സംവിധാനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയാണ് കൊച്ചി വാട്ടർ മെട്രോ. ടെർമിനലുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ആകുമെങ്കിലും ബോട്ടുകളുടെ നിർമാണത്തിലെ മന്ദഗതിയാണ് തിരിച്ചടിയാകുന്നത്. 50 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ചെറിയ ബോട്ടുകൾ ആണ് ഇനിയുള്ള ഘട്ടത്തിന് ആവശ്യമായി വരിക.
മറ്റു സംസ്ഥാനങ്ങളും വാട്ടർ മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകുന്നത് ബോട്ട് നിർമാണത്തിന് വേഗം നൽകുമെന്നാണ് പ്രതീക്ഷ. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാർ വഴി എത്തിച്ചേരുന്ന വിധത്തിൽ വാട്ടർ മെട്രോ സാധ്യതാപഠനവും പൂർത്തിയായിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചാൽ നെടുമ്പാശ്ശേരി വഴിയുള്ള മെട്രോ റെയിലിന്‍റെ മൂന്നാം ഘട്ടത്തിനൊപ്പം യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകും.