കെഎസ്ആർടിസി നടപ്പിലാക്കിയ ‘പ്രിയദർശിനി’ ബസ് സർവീസ് പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് മുൻ ഡിജിപി കെ.പത്മകുമാർ അധ്യക്ഷനായ വിദഗ്ധ സമിതി റിപ്പോർട്ട്. സ്വകാര്യ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കെഎസ്ആർടിസിയുടെ നിലവിലുള്ള ബസ് ഷെഡ്യൂളുകൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് സമിതി ഗതാഗത വകുപ്പിന് ശുപാർശ നൽകി.
വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. പ്രിയദർശിനി പദ്ധതി വഴി സ്വകാര്യ ബസുകൾക്ക് തിരിച്ചടിയുണ്ടാകുന്നില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ മുൻ നിലപാട്. എന്നാൽ, പഠനം നടത്തിയ പത്മകുമാർ സമിതി സ്വകാര്യ മേഖലയുടെ പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തിരക്കേറിയ സമയങ്ങളിൽ കെഎസ്ആർടിസിയുടെ കൂടുതൽ സൗജന്യ സർവീസുകൾ നിരത്തിലിറങ്ങുന്നത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നുവെന്നാണ് പ്രധാന കണ്ടെത്തൽ. നാലോളം ജീവനക്കാർ വരെ ജോലി ചെയ്യുന്ന ബസുകളുടെ പ്രതിദിന കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ സർവീസുകൾ തുടരാനാകാത്ത അവസ്ഥയാണെന്ന് സ്വകാര്യ ബസുടമകളും ചൂണ്ടിക്കാണിച്ചിരുന്നു.
പത്മകുമാർ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഷെഡ്യൂൾ പരിഷ്കരണത്തിലൂടെ കെഎസ്ആർടിസിയെയും സ്വകാര്യ മേഖലയെയും ഒരുപോലെ സംരക്ഷിക്കാനുള്ള സാധ്യതകളാണ് സർക്കാർ ആലോചിക്കുന്നത്. സമർപ്പിക്കപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും വിശദാംശങ്ങളും ഇന്ന് വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഗതാഗത മന്ത്രി ഔദ്യോഗികമായി വ്യക്തമാക്കും.