കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരായ റോജി എം ജോണ്‍, ഒ.ജെ ജനീഷ്, വി.സി മോഹനന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. പരിപാടിയുടെ തുടക്കത്തിലും അവസാനത്തിലുമായിരുന്നു ആലാപനം. വന്ദേമാതരത്തിന് ശേഷം ദേശീയ ഗാനവും ആലപിച്ചു.
ഗവർണർ പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിൽ ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലാപനം എന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. ചടങ്ങ് ആരംഭിച്ചപ്പോൾ ദേശീയഗാനത്തോടൊപ്പം തന്നെ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുകയും, പരിപാടി സമാപിച്ചപ്പോൾ വീണ്ടും ഇതേരീതിയിൽ ആവർത്തിക്കുകയുമായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം സാധാരണ രീതിയിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ മാത്രമാണ് ദേശീയഗീതം ആലപിക്കാറുള്ളതെങ്കിലും ഇത്തവണ തുടക്കത്തിലും ഒടുവിലും വന്ദേമാതരം പൂർണ്ണമായി ആലപിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്ക് സർവ്വകലാശാല അധികൃതരോ മന്ത്രിമാരുടെ ഓഫീസോ ഇതുവരെ തയ്യാറായിട്ടില്ല. ഗവർണർ പങ്കെടുത്ത ഔദ്യോഗിക ചടങ്ങായതിനാൽ പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് സംഘാടകരുടെ പ്രാഥമിക വിശദീകരണം.