സുകുമാര കുറുപ്പ് കേസിൽ പുറത്തുവന്ന പാസ്‌പോർട്ടിലെ ചിത്രവും വിവരങ്ങളും സുകുമാര കുറുപ്പിന്റേതല്ലെന്ന് വെളിപ്പെടുത്തൽ. വിദേശത്തുള്ള ചിത്രത്തിലുള്ളത് തൃശൂർ കരുമത്ര സ്വദേശിയായ ദാമോദര മേനോൻ ആണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്ര മേനോൻ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. 'ജോൺ മേനോൻ' എന്ന പേരിൽ ബ്രൂണെയിൽ ഒളിവിൽ കഴിയുന്നത് സുകുമാര കുറുപ്പാണെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബറിന്റെ അവകാശവാദമാണ് കുടുംബം തള്ളുന്നത്.
Also Read: പുതിയ ചിത്രം സുകുമാര കുറുപ്പിന്റേതല്ല?; പ്രചരിക്കുന്ന ചിത്രത്തിന് മുഖസാദൃശ്യമില്ലെന്ന് എഐ കണ്ടെത്തല്‍
വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായി കഴിയുന്ന ദാമോദര മേനോൻ അവസാനമായി നാട്ടിലെത്തിയത് 30 വർഷങ്ങൾക്ക് മുൻപാണ്. പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹവും കുടുംബവും മലേഷ്യൻ പൗരത്വത്തോടെയാണ് അവിടെ ജീവിക്കുന്നത്. ഒരു മാസം മുൻപ് തങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി. നിലവിൽ ആരോഗ്യനില മോശമായ ദാമോദര മേനോൻ വീണു പരുക്കേറ്റ് കിടപ്പിലാണെന്നും കട്ടിലിൽ പിടിച്ചാണ് എഴുന്നേറ്റു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'ബ്രൂണെയിലെ പേര് ജോണ്‍ മേനോന്‍, ജീവിച്ചിരുന്നതിന് തെളിവായി 169 രേഖകള്‍'
തൃശൂരിലെ വിദ്യാഭ്യാസത്തിനു ശേഷം പൂനെയിലും മധ്യപ്രദേശിലും ഉന്നതപഠനം നടത്തിയ ശേഷമാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോകുന്നത്. തൊണ്ണൂറുകളിലാണ് അവസാനമായി നാട്ടിലെത്തിയത്. നിലവില്‍ പ്രായത്തിന്‍റെ അവശതകളുണ്ടെന്നും അനുജന്‍ സുരേന്ദ്ര മേനോന്‍ പറഞ്ഞു.
സുകുമാര കുറുപ്പിന്‍റെ കേസ് അന്വേഷിച്ച മുന്‍ അന്വേഷണ സംഘാംഗമായ അലി അക്ബറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന അഭ്യൂഹം പരന്നത്. 2023-ൽ ബ്രൂണെയിൽ ഇയാൾ കാറിൽ വന്നിറങ്ങി ഹോട്ടലിലേക്ക് പോകുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്ന് അലി അക്ബര്‍ അവകാശപ്പെട്ടു. 'ജോൺ മേനോൻ' എന്ന പേരിലാണ് ഇയാൾ ബ്രൂണെയില്‍ അറിയപ്പെ്ടിരുന്നത്. ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനാണ് താനെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും ഇയാൾക്ക് നന്നായി മലയാളം സംസാരിക്കാനറിയാമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തി സുകുമാരക്കുറുപ്പുമായി സംസാരിച്ചിരുന്നുവെന്നും, ഹിന്ദിയും മലേഷ്യൻ ഭാഷയും സംസാരിച്ചതിനാൽ ആദ്യം തിരിച്ചറിയാനായില്ലെങ്കിലും പിന്നീട് സംശയം തോന്നി തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും അലി അക്ബർ പറഞ്ഞിരുന്നു.