യാത്രക്കാരുടെ ദുരിതത്തെയും, പ്രതിഷേധത്തെയും പരിഹസിച്ച് അധികൃതർ. തണ്ണീർമുക്കം ബണ്ട് റോഡ് പൊട്ടിപൊളിഞ്ഞ്, റോഡ് റോഡല്ലാതായിട്ടും പരിഹരിക്കാൻ ഒരുനടപടിയും എടുത്തില്ല. കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കും അപകടങ്ങളുടെ തുടർക്കഥയും സ്ഥിരവും ആണെന്നിരിക്കെയാണ് ഈ നിഷേധ സമീപനം.
വഴി കുഴി ആയതിനാൽ കുരുക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര തണ്ണീർമുക്കം ബണ്ട് റോഡില്‍ സ്ഥിരമാണ്. ഒരിക്കലും നേരെയാക്കില്ല എന്നുറപ്പിച്ചത് പോലെയാണു അധികൃതരുടെ സമീപനം. റോഡിൽ പരുവപ്പെടുന്ന കുഴികളുടെ എണ്ണവും നാള്‍ക്കുനാള്‍ ഉയരുകയാണ്. അപകടങ്ങളുടെ തോതും കൂടുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ അറ്റകുറ്റപ്പണി നടത്തിയ റോഡാണ്. ഒരാഴ്ചകൊണ്ട് ഇങ്ങനെ ആയി. കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് ഈ അവസ്ഥ എന്നോർക്കണം.