ഓണക്കാലത്ത് മായം കലർന്ന പാൽ അതിർത്തി കടത്താന്‍ ശ്രമിച്ചാല്‍ പിടിവീഴും. കേരള, തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രധാന സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പ്രത്യേക പരിശോധനയിൽ ഗുണനിലവാരം തെളിയും. മായമുണ്ടെന്ന് തെളിഞ്ഞാൽ പാൽവണ്ടികൾ തിരിച്ചയയ്ക്കും.
കടലും കായലും കടന്ന് കടലോളം വിഭവങ്ങൾ എത്തുന്ന കാലം. ഓണക്കാലം. ഈ വരവിലെ പ്രധാനികളിലൊന്നാണ് അയൽനാടുകളിൽ നിന്നെത്തുന്ന പാൽ. പതിവ് ദിനങ്ങളിലെ വരവളവ് ഓണക്കാലമാകുമ്പോൾ ഉയരും. ഇതിൽ ആരെങ്കിലും അതിബുദ്ധി കാണിക്കുന്നുണ്ടോ എന്നറിയാനാണ് അതിർത്തിയിലെ നിരീക്ഷണം. പാറശ്ശാല, വാളയാര്‍, കുമിളി, ആര്യങ്കാവ് ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തിയിൽ ഉൾപ്പെടെ രാപകൽ വ്യത്യാസമില്ലാതെ പരിശോധനയുണ്ട്.
മായമുണ്ടെന്ന് തെളിഞ്ഞാൽ പാലുമായെത്തിയ വാഹനം തിരിച്ചയയ്ക്കും. തിരുവോണ തലേന്ന് വരെ പ്രത്യേക പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ വകുപ്പിന് പുറമെ ക്ഷീരവികസന വകുപ്പിൻ്റെ പതിവ് പരിശോധനയും ഗുണനിലവാരം തിരിച്ചറിയാന്‍ സഹായിക്കും. ഇടവഴികളിലൂടെ പാലുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്.