ഇ.ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണത്തില്‍ മ്യൂസിയം പൊലീസിന് വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ റിപ്പോര്‍ട്ട്. പ്രതികളെ ഒപ്പിടിപ്പിച്ച് സമയത്തിന് പറഞ്ഞയച്ചില്ല. വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ദക്ഷിണമേഖല ഐജിക്ക് സമര്‍പ്പിക്കും. പ്രതികളുടെ വസ്ത്രത്തിലും അന്വേഷണം നടക്കുന്നുണ്ട്.. പൊലീസിന്റെ സമാനനിറത്തിലുള്ള ഷര്‍ട്ടാണ് ഐ.പി. ബിനുവിനും ധരിച്ചിരുന്നത്. എന്നാല്‍ പൊലീസുകാര്‍ വസ്ത്രം വാങ്ങി നല്‍കിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍.
സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി കെ.മരുളീധരനും രംഗത്തെത്തി. ഭരണം മാറിയത് അറിയാത്ത പൊലീസുകാരുണ്ട്. അതിന്‍റെ ദോഷമാണ് റീല്‍ ചിത്രീകരണം. പിന്നില്‍ കോണ്‍ഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാന്‍. ആ വിദ്വാന്‍ പറഞ്ഞിട്ടാണ് ഷര്‍ട്ടും മുണ്ടും വാങ്ങിനല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.
ഇഡിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികൾ ഒപ്പിടാൻ കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, സ്റ്റേഷനു മുന്നിൽ ഓണം ആഘോഷിക്കുകയും അത് റീലുകൾ ആക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയെ സമീപിക്കും. പൊലീസ് സ്റ്റേഷനുമായി അടുത്ത ബന്ധമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് പ്രതികൾ റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത് എന്നാണ് പൊലീസ് വാദം. സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യമെന്നും കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കും.