കേരളത്തിന് 70 വർഷം പൂർത്തിയാകുമ്പോൾ മലയാളി സ്ത്രീകൾക്ക് കോ-പാരന്റിങ്ങും ഡിവോഴ്‌സും പുനർവിവാഹവുമാണ് വേണ്ടതെന്ന് അദീല അബ്ദുല്ല. ഡിവോഴ്‌സുകൾ കുറേക്കൂടി ലിബറലാകേണ്ടതുണ്ട്. കുട്ടികളുടെ കാര്യം പറഞ്ഞ് ടോക്സിക് ബന്ധങ്ങളിൽ സ്ത്രീകളെ തളച്ചിടാതെ സ്വതന്ത്രരാക്കണം. കോ-പാരന്റിങ്ങാണ് ഉണ്ടാകേണ്ടതെന്നും അദീല പറയുന്നു. 70 വർഷത്തെ കേരളത്തിൽ സ്ത്രീകൾക്ക് വേണ്ടത് ഈ മാറ്റമാണെന്നും അവർ പറഞ്ഞു. Also Read: ശരീരത്തില്‍ പല അവയവങ്ങളും കാണും; അതിലേക്കെല്ലാം ക്യാമറക്കണ്ണുകള്‍ എത്തേണ്ട; അദീല
‘ദൈവം പറഞ്ഞിട്ടാണെന്ന് പറഞ്ഞാണ് സ്ത്രീകളെ ടോക്സിക് ബന്ധത്തിൽ തളച്ചിടുന്നതെങ്കിൽ ആ ദൈവത്തോട് നമ്മൾ കുറച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറയണം. ദൈവമേ, ആറ്റിറ്റ്യൂഡ് കുറച്ചൊന്ന് മാറ്റണം. ഒരു ടോക്സിക് റിലേഷൻഷിപ്പിൽ കുറേക്കാലം ഒരു സ്ത്രീയെ കൊണ്ടുപോയി ഇടരുത്. ദൈവത്തിന്റെയും സമൂഹത്തിന്റെയും പേര് പറഞ്ഞ് സ്ത്രീകളെ നമ്മൾ അതിൽ പിടിച്ചിടുകയാണ്. കോ-പാരന്റിങ് എന്നൊരു വഴി മുന്നിലുള്ളപ്പോൾ സ്ത്രീകൾ ഇത് ഇങ്ങനെ സഹിക്കേണ്ടതില്ല. പുനർവിവാഹവും കോ-പാരന്റിങ്ങും ഡിവോഴ്‌സും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്’ – അദീല നിലപാട് വ്യക്തമാക്കി.
പഴയകാലത്തെ അപേക്ഷിച്ച് ആരോഗ്യപരമായും സാമൂഹികപരമായും സ്ത്രീകൾ അവരെക്കുറിച്ച് കുറേക്കൂടി ബോധവതികളായി. അവർ സ്വയം എക്സ്പ്രസ് ചെയ്യാനും തുടങ്ങിയെന്നും അദീല കൂട്ടിച്ചേർത്തു.
അതേസമയം, സമൂഹത്തിൽ സ്ത്രീകളോടുള്ള ചില ഇടപെടലുകളിൽ മാറ്റം വരേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. വനിതാ മന്ത്രിമാർക്ക് ഉൾപ്പെടെ പൊതുവിടങ്ങളിൽ ക്യാമറക്കണ്ണുകളെ പേടിക്കാതെ നടക്കാൻ കഴിയുന്നില്ലെന്നും ആ സ്ഥിതി മാറണമെന്നും അദീല പറഞ്ഞു.
‘കഴിഞ്ഞ ഒന്നുരണ്ട് മാസമായി ഓഫിസിൽ പോകാൻ ഞാൻ കുടപോലെ ഒരു ഡ്രസ് തയ്ച്ചുവച്ചിരിക്കുകയാണ്. ഏത് ഭാഗത്തുനിന്നാണ് ക്യാമറ വരുന്നതെന്ന് അറിയില്ല. ലൈവായി കാണുകയെന്നത് നല്ലതാണ്. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം എന്നൊന്നുണ്ടല്ലോ. ഒരു പരിധിയിൽ കൂടുതൽ അത് അംഗീകരിച്ചുകൊടുക്കേണ്ട കാര്യമില്ല. അതിൽ പ്രതിഷേധമുയരേണ്ടതുണ്ട്. സമൂഹമധ്യത്തിൽ നാണംകെടുത്തിത്തന്നെ വേണം ഇതിനെ കൈകാര്യം ചെയ്യാൻ’ – അവർ വിശദീകരിച്ചു.