പൊലീസിന്‍റെ പ്രചാരണത്തിന് പി.ആര്‍ ഏജന്‍സികളെ ആശ്രയിക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങളുടെ പ്രചാരണത്തിന് ഏജന്‍സികളെ ക്ഷണിച്ചുകൊണ്ട് പൊലീസ് താല്‍പര്യപത്രം ക്ഷണിച്ചു. ജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍ കൂടുതല്‍ കാര്യക്ഷമമായി നല്‍കാനാണ് തീരുമാനമെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

 പൊലീസിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ ഫോളോവേഴ്സ് കഴിഞ്ഞ ആഴ്ച രണ്ട് മില്യന്‍ പിന്നിട്ടു. ഫേസ്ബുക്കിലും ലൈക്കും കമന്‍റും ഷെയറുമെല്ലാം വാങ്ങിക്കൂട്ടിയാണ് മുന്നേറ്റം. ഇതെല്ലാം പൊലീസിലെ കലാകാരന്‍മാരും ട്രോളന്‍മാരും ചേര്‍ന്നായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയ സെല്‍ ഒക്കെ അതിനായി രൂപീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇനി അത് പോര...പണം മുടക്കി സ്വകാര്യ ഏജന്‍സികളെക്കൊണ്ട് ചെയ്യിപ്പിച്ചാലെ കൂടുതല്‍ ഭംഗി വരൂവെന്നാണ് തീരുമാനം. അതിനായി താല്‍പര്യപത്രം ക്ഷണിച്ചു.

പൊലീസിന്‍റെ ആപ്ളിക്കേഷനുകളായ തുണ, പൊല്‍ ആപ് എന്നിവയുടെയും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളുടെയും പ്രചാരണത്തിനാണ് ഏജന്‍സികളെ ക്ഷണിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. റീലും വീഡിയോയും തയാറാക്കണം. ആകര്‍ഷകമായ തലക്കെട്ടുകള്‍ ഉണ്ടാക്കിത്തരണം. പൊലീസിന്‍റെ സേവനങ്ങളേക്കുറിച്ച് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ടങ്കില്‍ അതിന്‍റെ ഉള്ളടക്കം തയാറാക്കണം. അങ്ങിനെ മൊത്തത്തില്‍ പൊലീസിനെ വഴികാട്ടണമെന്നതാണ് പി.ആര്‍ ഏജന്‍സിയുടെ ജോലി. ഓപ്പറേഷന്‍ തൂഫാനും മൈ പൊലീസ് സ്റ്റേഷനുമൊക്കെയായി പൊലീസിന്‍റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനം തുടരുമെന്നാണ് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നത്. മുഖഛായ മാറ്റാനാണോ  ചരിത്രത്തിലാദ്യമായി പണം മുടക്കി പി.ആര്‍ ഏജന്‍സികളെ ആശ്രയിക്കുന്നതെന്നാണ് പൊലീസുകാര്‍ക്കിടയില്‍ തന്നെ ഉയരുന്ന ചോദ്യം.

ENGLISH SUMMARY:

Kerala Police are now engaging PR agencies to enhance the promotion of their online services and applications. This strategic move aims to improve the efficiency and reach of public announcements and social media engagement