my-police-station

കേരള പൊലീസിന് ജനകീയ മുഖം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം. പൊലീസ് ജനങ്ങളുടെ ബന്ധുവുമായി മാറുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും അവിസ്മരണീയ കാല്‍വെയ്പ്പെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു. നാളെ മുതല്‍ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കി ഉത്തരവിറങ്ങി. സ്ഥലംമാറ്റ ഉത്തരവും ഇന്ന് തന്നെ ഇറങ്ങുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.

​തൂഫാന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കുന്ന പൊലീസ് പരിഷ്കരണമാണ് മൈ പൊലീസ് സ്റ്റേഷന്‍. സ്റ്റേഷനുകളില്‍ വിവിധ ഹെല്‍പ് ഡെസ്കുകള്‍ ഏര്‍പ്പെടുത്തി പരാതിയുമായെത്തുന്നവര്‍ക്ക് സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്‍ പരിസരത്തെ തൊണ്ടിവാഹനങ്ങള്‍ മാറ്റാനും സ്റ്റേഷന് പെയിന്‍റ് അടിച്ച് മനോഹരമാക്കാനും തുടങ്ങി. ഇതോടൊപ്പം 2017ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്റ്റേഷന്‍ ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയ തീരുമാനം തിരുത്തി എസ്.ഐമാര്‍ക്ക് നല്‍കി ഉത്തരവായി. ആകെയുള്ള 484 സ്റ്റേഷനില്‍ 419 ഇടത്ത് എസ്.ഐമാരും പ്രധാനപ്പെട്ട 64 ഇടത്ത് ഇന്‍സ്പെക്ടര്‍മാരു SHO ആകും. ചരിത്രത്തിലാദ്യമായി 63 സ്റ്റേഷനുകളില്‍ വനിതകളെ എസ്.എച്ച് ഒമാരാക്കും. 

ഹെല്‍പ് ഡെസ്കും പി.ആര്‍.ഒയും പലഘട്ടങ്ങളില്‍ പ്രഖ്യാപിക്കുകയും പൂര്‍ണതോതില്‍ നടപ്പാകാതിരിക്കുകയും ചെയ്തതാണ്. മൈ പൊലീസ് സ്റ്റേഷനിലൂടെ അത് ആവര്‍ത്തിക്കുമ്പോള്‍ ഉദ്ഘാടനത്തിനപ്പുറം പ്രായോഗികമാക്കുന്നതിലാണ് സര്‍ക്കാരിന്‍റെ ശ്രദ്ധവേണ്ടത്.

ENGLISH SUMMARY:

My Police Station Kerala is a new initiative by the Kerala Police to foster a public-friendly image and improve citizen engagement. This comprehensive reform aims to streamline services and enhance accessibility for the public at police stations across the state.