പൊലീസുകാര്‍ക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും വെല്ലുവിളികള്‍ പോസ്റ്റ് ചെയ്തത് താൻ തന്നെയെന്ന് അർജുൻ ആയങ്കി പൊലീസിനോട്. പലസ്ഥലങ്ങളിലെ വൈഫൈയാണ് ഇതിന് ഉപയോഗിച്ചതെന്നും ആയങ്കി മൊഴി നല്‍കി. അഭിഭാഷകയുടെ ഫ്ലാറ്റില്‍ നിന്ന് ആയങ്കിയുടെ ഐഫോണ്‍ പൊലീസ് കണ്ടെത്തി.
കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യംചെയ്യലിലാണ് മുമ്പുള്ള മൊഴി നിഷേധിച്ച് താന്‍ തന്നെയാണ് പോസ്റ്റിട്ടതെന്ന് ആയങ്കി സമ്മതിച്ചത്. ഐഫോണില്‍ നിന്നാണ് ഇതെല്ലാം ചെയ്തത്. സുഹൃത്തുക്കളുടെയും മറ്റു പലരുടെയും വൈഫൈ ഉപയോഗിച്ചു. എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ആരെയും ഏല്‍പ്പിച്ചിരുന്നില്ലെന്നും മൊഴി. ഇന്ന് രാവിലെ ഒളിവില്‍ കഴിഞ്ഞ ഫ്ലാറ്റിലെത്തി തെളിവെടുത്തപ്പോഴാണ് നിര്‍ണായക തെളിവാകുന്ന ഐഫോണ്‍ കണ്ടെത്തിയത്. ഷൂ റാക്കില്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍.
സോഷ്യല്‍ മീഡിയയില്‍ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക പൊലീസ് തയാറാക്കിയെന്ന് എ.ഡി.ജി.പി പി.വിജയന്‍ പറഞ്ഞു. ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്എച്ച്ഓ കമ്മീഷണർക്ക് കൈമാറി. റിപ്പോര്‍ട്ട് ഉടൻ കലക്ടര്‍ക്ക് നല്‍കും