Untitled design - 1

ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പ്രതിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. അര്‍ജുനെ  ജാമ്യത്തിലിറക്കാൻ എത്തിയത് ഗുണ്ടയായിരുന്നു. ഇയാൾക്കെതിരെ വാറന്റുണ്ടോയെന്ന് പരിശോധിക്കുന്നു. വിശദപരിശോധനയ്ക്ക് ശേഷം മാത്രം സഹോദരന്‍ അജയ്ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കും. സഹോദരന്‍ അഖില്‍ ആയങ്കിയും സ്റ്റേഷനില്‍ എത്തി. 

 

ജാമ്യം തേടാതിരുന്നത് തന്ത്രം എന്ന് അർജുൻ ആയെങ്കിയുടെ അഭിഭാഷകൻ പറഞ്ഞു.  മറ്റു കേസുകളിൽ പോലീസ് അറസ്റ്റും കസ്റ്റഡിയും ഒഴിവാക്കാൻ ആയിരുന്നു . 

 ജാമ്യാപേക്ഷയ്ക്ക് തിടുക്കമില്ല.  നിസ്സാര വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സുപ്രീംകോടതി സമീപിക്കാൻ ഇരിക്കയാണ് അറസ്റ്റ് എന്നും അഭിഷകൻ   എം കെ ഹസന്‍ പറഞ്ഞു.

 

Also read: കേരളം ഗുണ്ടകളുടെ പറുദീസയല്ല; ഗുണ്ടകളെയും പോറ്റി വളര്‍ത്തുന്നവരേയും നിലയ്ക്ക് നിര്‍ത്തും: ചെന്നിത്തല

 

നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ്  ടൗൺ പോലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. അറസ്റ്റിനുശേഷവും കൂസലില്ലാതെയായിരുന്നു ആയെങ്കിയുടെ പെരുമാറ്റം  

 

അർജുൻ ആയങ്കി കണ്ണൂരിൽ തന്നെ ഉണ്ടെന്ന വിവരം ഇന്നലെ മുതൽ പോലീസിനുണ്ട്. ദിവസങ്ങളായി പോലീസിനെ ചുറ്റിച്ച വില്ലൻ തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിച്ചിരിപ്പുണ്ട് എന്ന നിർണായക വിവരം പോലീസിന് കിട്ടിയിരുന്നു. ലോഡ്ജിലേക്ക് പോലീസ് തേടിയെത്തും മുൻപേ അർജുൻ സ്ഥലം വിട്ടു. ഓട്ടോ വിളിച്ച് തളിപ്പറമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെ ചുടലയിലേക്ക് പോയി. ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി സുഹൃത്തിനെ വിളിച്ച് കാർ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സുഹൃത്ത് കാറുമായി വന്ന് ആയങ്കിയെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ച  തിരിഞ്ഞ് മൂന്നരയ്ക്ക് കണ്ണൂർ നഗരത്തിലെ താളിക്കാവിൽ അഭിഭാഷകയുടെ ഫ്ലാറ്റിൽ അർജുൻ എത്തി. സുരക്ഷിതമെന്ന് കരുതിയ സ്ഥലത്തെക്കുറിച്ച് പോലീസ് അറിഞ്ഞത് തളിപ്പറമ്പിലെ ഓട്ടോഡ്രൈവറിൽ നിന്ന്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആയങ്കി പോയ കാറിനെ പോലീസ് പിന്തുടർന്നു. എത്തിപ്പെട്ടത് അഭിഭാഷയുടെ ഫ്ലാറ്റിൽ. പുലർച്ചെ ഒന്നരയ്ക്ക് ഫ്ലാറ്റിലേക്ക് എത്തിയ പോലീസ് 2.45 നാണ് അർജ്ജുനുമായി മടങ്ങുന്നത്.  പോലീസിന്റെ കൂട്ടായ പരിശ്രമമാണ് ഫലം കണ്ടതെന്ന് കണ്ണൂർ കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

 

ഇതിനിടെ അർജുൻ ആയങ്കിക്ക് ഒളിവിലായിരിക്കെ സഹായം നൽകിയതിന് സഹോദരൻ അജയ് ആയങ്കി കോഴിക്കോട്ട് അറസ്റ്റിലായി. അർജുനായി സോഷ്യൽ മീഡിയ വഴി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് അജയ്‌യെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ പതിനാറായിരം രൂപയെത്തിയെന്നും തെളിഞ്ഞു.  

 

കേസ് നടത്തിപ്പിന് പണമില്ലെന്നും സംഭാവന ചെയ്യണമെന്നും അഭ്യർഥിച്ചും QR കോഡ് സഹിതം അർജുൻ ആയങ്കി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ക്രൗഡ് ഫണ്ടിങ്ങിനായി നൽകിയ QR കോഡ് ഉണ്ടാക്കിയത് സഹോദരൻ അജയ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് ആണ് ഓൺലൈൻ വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അജയ് ആയങ്കിയെ കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ നിന്ന് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കണ്ടെത്താനായാണ് അജയിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ഇതോടെ അർജുന് വേണ്ടി സമൂഹമാധ്യമത്തിൽ ക്രൗഡ് ഫണ്ടിങ് നടത്തുന്നതിനായി ക്യു ആർ കോഡ് ഉണ്ടാക്കി നൽകിയത് ഇയാളാണെന്ന് കണ്ടെത്തി. ക്യൂ ആർ കോഡിൽ നൽകിയതും അജയിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ പതിനാറായിരം രൂപയും അക്കൗണ്ടിലെത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിനും അർജുനെ അജയ് സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത് 

 

അതേസമയം, അർജുൻ ആയങ്കിക്കായി മല്ലപ്പള്ളിയിൽ പൊലീസ് നടത്തിയ പരിശോധനക്ക് എതിരെ സിപിഎം രംഗത്തെത്തി. മല്ലപ്പള്ളി പാടിമൺ കാട്ടമല ഭഗത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വീടുകളിൽ പോലീസ് പരിശോധന നടത്തിയെന്നാണ് ആരോപണം. സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിൻകുമാറിന്റെ വീട്ടിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി. അടിയരാവസ്ഥ പോലെയാണ് പോലീസ് പരിശോധനഎന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. കണ്ട്രോൾ റൂമിലേക്ക് വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് പൊലീസിന്റെ വിശദീകരണം. 

 

കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. സിസ്റ്റത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് ഇതാകും അനുഭവം . ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തും.അവരെ പോറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അര്‍ജുനെപ്പറ്റി വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് ഒരുലക്ഷംരൂപ  പാരിതോഷികം നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ENGLISH SUMMARY:

Arjun Ayanki has been remanded to Thalassery sub-jail following his arrest for allegedly threatening the Home Minister. The investigation is ongoing, with authorities examining the background of individuals attempting to secure his bail.