File image
അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് എല്ലാ ഗുണ്ടകള്‍ക്കുമുള്ള പാഠമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തെ വെല്ലുവിളിക്കാന്‍ ആരേയും അനുവദിക്കില്ല.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടക്ക് സമൂഹത്തില്‍ സ്ഥാനമില്ല . കേരളം ഗുണ്ടകളുടെ പറുദീസയല്ല. ഗുണ്ടകളെയും പോറ്റി വളര്‍ത്തുന്നവരെയും നിലക്ക് നിര്‍ത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
പൊലീസിനേയും ആഭ്യന്തരമമന്ത്രിയേയും വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ അറസ്റ്റിലായതില്‍ പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റില്‍ നിന്ന് പുലര്‍ച്ചെ മൂന്നിനാണ് പിടിയിലായത്. ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയതിന് കണ്ണൂരില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഓട്ടോ ഡ്രൈവറാണ് അര്‍ജുനെപ്പറ്റി പൊലീസിന് വിവരം നല്‍കിയത്. തളിപ്പറമ്പിലെ ലോഡ്ജില്‍ താമസിച്ച അര്‍ജുന്‍ പയ്യന്നൂരിലെത്തിയത് ഓട്ടോയിലാണ്. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്തിന്റെ കാറിലായിരുന്നു അര്‍ജുന്‍ കണ്ണൂരിലെത്തിയത്. അര്‍ജുനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു
Also read: ഫ്ലാറ്റിലേക്ക് ഓട്ടോയില്‍; പൊലീസിനെ അറിയിച്ച് ഡ്രൈവര്‍; ഓടിച്ചിട്ട് പിടിച്ചു
അർജുൻ ആയങ്കിയുടെ സഹോദരനും അറസ്റ്റിലാട്ടുണ്ട്. ഇളയ സഹോദരൻ അജയ് ആയങ്കി ആണ് അറസ്റ്റിലായത്. കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റഗ്രാമില്‍ ക്യു ആർ കോഡ് ഉണ്ടാക്കി കൊടുത്തത് അജയെന്ന് നടക്കാവ് പൊലീസ് കണ്ടെത്തിയിരുന്നു.
അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാവകുപ്പുണ്ടെന്ന് എഡിജപി: പി.വിജയന്‍ പറഞ്ഞു. പെട്ടന്ന് പുറത്തിറങ്ങുമോ എന്ന് കണ്ടറിയാം. അര്‍ജുന് രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് കരുതുന്നില്ല. പൊലീസിനോടുള്ള വെല്ലുവിളി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പോസ്റ്റുകളില്‍ കമന്‍റിട്ടവരുടേയും പിന്നാലെ പൊലീസുണ്ടെന്നും എഡിജിപി പറഞ്ഞു