ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയുടെ അടുത്ത വെല്ലുവിളി ആഭ്യന്തര മന്ത്രിക്കെതിരെ. 'പൊലീസിനെ വെല്ലുവിളിക്കുന്നവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്നു നിങ്ങള്‍ നോക്കിയാല്‍ മതി' എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ തനിക്കെതിരെയെടുത്ത കള്ളക്കേസ് പുനരന്വേഷിക്കാനാണ് അര്‍ജുന്‍ ആയങ്കി ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുന്നത്.
'പിടിക്കാമെങ്കിൽ പിടിച്ചോ'; ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിടണം. താന്‍ നിരപരാധിയെങ്കില്‍ കള്ളകേസെടുത്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുന്നു എന്നാണ് അര്‍ജുന്‍ ആയങ്കി കുറിച്ചത്. ഇക്കാര്യം ചെയ്താല്‍ ചെന്നിത്തലയെ പൊന്നാടണിയിക്കുമെന്നും ഒരുമ്മതരുമെന്നും അര്‍ജുന്‍ എഴുതി. അല്ലാതെ വിരട്ടരുത് വളര്‍ന്ന പാര്‍ട്ടി വേറെയാണെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിനെ അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ അർജുൻ ആയങ്കിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞത്. ഗുണ്ടകളെ പൂട്ടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതാണ് അര്‍ജുന്‍ ആയങ്കിയെ പ്രകോപിപ്പിച്ചത്.
കീഴടങ്ങാമെന്നു വ്യക്തമാക്കിയിട്ടും തന്റെ സുഹൃത്തുക്കളുടെ പിന്നാലെ പൊലീസ് പോയെന്ന് ആരോപിച്ചായിരുന്നു സോഷ്യൽ മീഡിയയിലൂടെ അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഒളിവിലിരിക്കുന്ന തന്നെ കഴിയുമെങ്കിൽ പിടിക്കാനും ഇയാൾ വെല്ലുവിളിച്ചു. ഓഗസ്റ്റ് 5 ന് രാത്രി 11.40 ന് ഇൻസ്പെക്ടർ ആദർശിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അസഭ്യവർഷവും ഭീഷണിയും അടങ്ങിയ വോയ്സ് ക്ലിപ്പ് അയയ്ക്കുകയും ഇതു തന്റെ പേജിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.