സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം , കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലര്‍ട്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴതുടരും.
കടല്‍ പ്രക്ഷുബ്ധമാണ്. കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ കര്‍ണാടകത്തിനു മുകളിലും ആന്ധ്രതീരത്തുമായി രണ്ടു ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍കാരണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 25 പേര്‍ മരിച്ചു. നാലുപേരെ കാണാതായിട്ടുണ്ട്. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 പേരാണുള്ളത്. Also Read: റോഡിൽ വിപ്ലവമാകാൻ വി2വി സാങ്കേതികവിദ്യ; 2028 മുതൽ എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കും
പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി. കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ പ്രഫഷനൽ കോളജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന വൈവ, പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചെങ്കിലും മറ്റ് പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് നാലാം ദിവസം. ആയിരത്തിലധികം വീടുകളാണ് വെള്ളത്തിലായത്. കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ എഴുപതു ശതമാനത്തിലധികം വീടുകളും വെള്ളത്തിലാണ്.