മഴക്കെടുതിയില്‍ വലയുന്നവര്‍ക്കുള്ള കൂടുതല്‍ സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പതിനായിരം രൂപ അടിയന്തരസഹായവും 12 ലക്ഷം വരെ സോഫ്റ്റ് വായ്പയും നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. വീടുവിട്ടു മാറിതാമസിക്കുന്നവര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കും. ദുരന്ത മുന്നറിയിപ്പ് സംവിധാനം മാതൃകാപരമായി പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടും മഴയുടെ ആഘാതം ഏറ്റുവാങ്ങിയവര്‍ക്ക് ആശ്വാസം പകരുന്ന ആദ്യഘട്ട നടപടികളാണ് മന്ത്രിസഭ പ്രഖ്യപിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം രൂപ ധനസഹായം നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം നല്‍കും. പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കടയും വാണിജ്യ സ്ഥാപനങ്ങളും നശിച്ചവര്‍ക്കും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലരോത്ത് കടല്‍ഭിത്തി, ജിയോബാഗ് പദ്ധതികള്‍ വേഗത്തിലാക്കും. പുനര്‍ഗേഹം പരിഷ്ക്കരിച്ചു നടപ്പാക്കും. മുതലപ്പൊഴിയില്‍ അടിയന്തര നടപടികളും ദീര്‍ഘകാല നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 23000 കര്‍ഷകരെ മഴ പ്രതികൂലമായി ബാധിച്ചു.ആദ്യകണക്കനുസരിച്ച് 67.44 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലക്ക് ഉണ്ടായത്. ദുരന്തനിവാരണ അതോറിറ്റിയും വകുപ്പും പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.