മുത്തങ്ങ സമരത്തിനിടെ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് ജോഗിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണാൻ സി.കെ ജാനു. ജോഗിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും ആദിവാസി ഗോത്ര മഹാസഭ.
23 വർഷങ്ങൾക്ക് ശേഷമാണ് മുത്തങ്ങ കേസിൽ കോടതി വിധി വന്നത്. പൊലീസുകാരൻ കെ.വി വിനോദ് മരിച്ച കേസിൽ എല്ലാവരേയും വെറുതെ വിട്ടെങ്കിലും പൊലീസുകാരെ മർദിച്ച കേസിൽ എം. ഗീതാനന്ദനടക്കം നാലു പേർക്ക് അഞ്ചുവർഷം തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിൽ കൊല്ലപ്പെട്ട ജോഗിയുടെ മരണത്തിലും സമഗ്ര അന്വേഷണം വേണമെന്ന ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെടുന്നത്. കെ.വി. വിനോദും ജോഗിയും ഒരേ സ്‌ഥലത്താണ് കൊല്ലപ്പെട്ടതെങ്കിലും ജോഗിയുടെ മരണത്തിൽ മാത്രം തുടരന്വേഷണമുണ്ടായില്ലെന്ന് സി.കെ. ജാനു ആരോപിച്ചു.
അതേസമയം ജോഗിയുടെ മരണം സംബന്ധിച്ച് മുൻപ് തന്നെ വ്യക്തത വരുത്തിയതാണെന്നാണ് സിബിഐയുടെ നിലപാട്. സമരത്തിനിടെ അതിക്രമങ്ങൾക്ക് ഇരയായി മരിച്ച ആദിവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സി.കെ. ജാനു ആവശ്യപ്പെട്ടു.