സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെലോ അലർട്ട് ഉണ്ട്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വൈകിട്ടോടെ മഴയുടെ ശക്തി കുറയും. വീണ്ടും അഞ്ചാം തീയതി മുതൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ജലവുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അവധി. പ്രഫഷനൽ കോളജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
. എന്നാൽ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി തിരയിൽപ്പെട്ട് കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ , വിഴിഞ്ഞം സ്വദേശി ജോൺ എന്നിവരെയാണ് കണ്ടെത്താനുള്ളത്. മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചുവീണാണ് ഷിജിന് അപകടം ഉണ്ടായത്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞാണ് ജോണിനെ കാണാതായത്. രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു