ഒറ്റരാത്രി പെയ്ത കനത്ത മഴയിൽ റാന്നി ടൗൺ മുങ്ങി. വടശ്ശേരിക്കര പെരുനാട് ആറന്മുള മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. ആളപായമോ പരുക്കുകളോ ഇല്ല.
അർദ്ധരാത്രി മലയോര മേഖലയിൽ അടക്കം പെയ്ത കനത്ത മഴയിലാണ് പമ്പയാർ കവിഞ്ഞൊഴുകിയത്. ളാഹയിൽ കനത്ത മഴ പെയ്തു. ഇടിയപ്പാറ ബസ് സ്റ്റാൻഡ് അടക്കം റാന്നി ടൗൺ പൂർണമായും മുങ്ങി. കടകളിൽ എല്ലാം വെള്ളം കയറി. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിൽ പെട്ടു.
പമ്പയിൽ വെള്ളം കരകവിഞ്ഞതോടെ രാത്രി തന്നെ പൊലീസും എംഎൽഎയും അടക്കം രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. 2018ലെ പ്രളയത്തിന് സമാനമായിരുന്നു റാന്നിയിലെ സാഹചര്യം. അതിതീവ്ര മഴയാണ് പ്രളയത്തിന് കാരണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ഫയർഫോഴ്സിന്റെ അടക്കം ബോട്ടുകളിൽ വീടുകളിലും കടകളിലും കുടുങ്ങിയവരെ രക്ഷപ്പെടുത്തി. വനംവകുപ്പിന്റെ കുട്ടവഞ്ചികളും എത്തിച്ചു. ചിറ്റാറിൽ രണ്ടിടത്തും കൊക്കാത്തോട്ടിലുമാണ് ഉരുൾപൊട്ടിയത്. ആറന്മുള സത്രത്തിൽ കുടുങ്ങിയവരെ രാവിലെ രക്ഷപ്പെടുത്തി. ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറി. പുനലൂർ മൂവാറ്റുപുഴ റോഡ്, ചെങ്ങന്നൂർ കോഴഞ്ചേരി റോഡ് തുടങ്ങി ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലേയും ഗതാഗതം മുടങ്ങി.