കാസർകോട്ടെ ഒരു സൗഹൃദത്തിന്‍റെ കഥയിലേക്കാണ്. സുഹൃത്തിന്‍റെ മരണ ശേഷവും ദിവസവും ഖബറിടത്തിൽ എത്തി സൗഹൃദം പുതുക്കുകയാണ് പെർവാഡ് സ്വദേശി കൃഷ്ണൻ.
ജാതി-മതഭേദമന്യേ വർഷങ്ങളോളം നീണ്ട സൗഹൃദം സുഹൃത്തായ മഹമൂദ് മരിച്ച് രണ്ടര വർഷം പിന്നിടുമ്പോഴും കൃഷ്ണന് കൈവിടാനാകുന്നില്ല. ഇന്നലെ സൗഹൃദ ദിനത്തിലും മൊഗ്രാൽ കൊപ്പളം ജുമാ അത്ത് പള്ളി ബർസ്ഥാനിൽ അവരിരുവരും കണ്ടുമുട്ടി.
മൊഗ്രാൽ സ്വദേശി മഹമ്മൂദ് മരിച്ച് രണ്ടര വർഷം പിന്നിട്ടു. എന്നാലും ഒരു ദിവസം പോലും മഹ്മൂദിനെ പിരിഞ്ഞിരിക്കാൻ പെർവാഡ് സ്വദേശിയായ കൃഷ്ണന് കഴിയുന്നില്ല. എന്നും രാവിലെ കൂട്ടുകാരനെ തേടി കൃഷ്ണനെത്തും.
ആരാണ് മഹമൂദെന്ന ചോദ്യത്തിന് ചങ്കെന്നാവും കൃഷ്ണന്റെ ഉള്ളുലയ്ക്കുന്ന മറുപടി. വസ്ത്ര വ്യാപാരിയായ മഹ്മൂദിന്‍റെ വേർപാട് ഒരാഴ്ചയോളം ഭക്ഷണം പോലും ഉപേക്ഷിച്ച് കൃഷ്ണൻ കരഞ്ഞുതീർത്തിട്ടുണ്ട്. ഒരുമിച്ചുള്ള ദിനങ്ങൾ ഓർത്തെടുക്കുമ്പോൾ കൃഷ്ണന് വാക്കുകൾ ഇടറും.
ചന്ദനത്തിരി കത്തിച്ചും, ഖബർസ്ഥാനിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചും തന്റെ സുഹൃത്തിനെ സന്തോഷിപ്പിക്കാൻ കൃഷ്ണൻ നാളെയുമെത്തും . മരിച്ചാലും മുറിയാത്ത സൗഹൃദവുമായി.