വയനാട് മുത്തങ്ങയില്‍ പൊലീസുകാരനായ അബ്ദുല്‍ സലാമിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം.ഗീതാനന്ദന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗീതാനന്ദന്‍, രമേശന്‍, അനില്‍കുമാര്‍, ബിനു എന്നിവര്‍ക്കാണ് ശിക്ഷ.
വെറുതേ വിടണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. താന്‍ പൊതുപ്രവര്‍ത്തകനാണെന്നും സാമ്പത്തികമായി മോശം അവസ്ഥയിലാണെന്നുമായിരുന്നു ഗീതാനന്ദന്‍ പറഞ്ഞത്. എന്നാല്‍ കോടതി ഇത് കണക്കിലെടുത്തില്ല. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 19 വർഷവും 7 മാസവും തടവും പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കാരണത്താൽ അഞ്ചുവർഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാൽ മതിയാകും. പരുക്കേറ്റ അബ്ദുൾ സലാമിന് മൂന്നുലക്ഷം രൂപയും, ശശിധരന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും വിനോദിന്‍റെ കുടുംബത്തിന് ഏഴുലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.
പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും കോടതി നേരത്തേ വിട്ടയച്ചിരുന്നു. രണ്ടാം പ്രതി അശോകന്‍ മാത്രമാണ് കൊലപാതകത്തില്‍ പ്രതിയെന്നും ഇയാള്‍ മരിച്ചു പോയതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കുറ്റം തെളിയിക്കാനായില്ലെന്നും വിധിയില്‍ പറയുന്നു. വിധി നിരാശാജനകമാണെന്നായിരുന്നു വിനോദിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം.