സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, വയനാട്, എറണാകുളം ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വിവിധ 2 താലൂക്കുകളിലും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാക്കിയിട്ടുള്ളത്.
കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
കോഴിക്കോട് ജില്ലയിൽകോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാൽ, ഓൺലൈൻ ക്ലാസുകൾക്കും മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി. പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്കും നാളെയും മറ്റന്നാളും നിയന്ത്രണം ഏര്‍പ്പെടുത്തി.
വയനാട് ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ ഉത്തരവ്. എങ്കിലും, മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമുള്ള പൊതുപരീക്ഷകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരിക്കില്ല.