ആലുവയിൽ കാണാതായ 12 വയസുകാരി ശ്രീ ഭദ്രക്കായി അന്വേഷണം ഗോവയിലേക്ക് വ്യാപിപിച്ചു. ആലുവ വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുളള നാലംഗ പൊലീസ് സംഘം ഗോവയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ താനെ കേന്ദ്രീകരിച്ചും മറ്റൊരു സംഘം അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു. കുട്ടിയെ പറ്റി പൊലീസ് കൃത്യമായ ഒരു വിവരവും നൽകുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിൽ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് വൈകിട്ട് പ്രതിഷേധ മാർച്ച് നടത്തും.
25 ന് രാത്രി മുതലാണ് കരുമാലൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെ കാണാതായത്. രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടിൽ പാഠപുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് കുട്ടി തിരിച്ചെത്തിയല്ല. കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, കുട്ടിയുടെ കയ്യിലുള്ള മൊബൈലിന്‍റെ ലൊക്കേഷന്‍ കാസർഗോട്, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലായി പൊലീസ് ട്രേസ് ചെയ്തിട്ടുണ്ട്. നിലവില്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നതും. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പറിലോ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.